ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്. ടോട്ടനം ഹോട്സ്പൂരിനെ 5–1 നാണ് ലിവർപൂൾ തോല്പിച്ചത്. ഇതോടെ 82 പോയിന്റുള്ള ലിവർപൂൾ കിരീടം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ആർസനലിന് 67 പോയിന്റുകൾ മാത്രമാണുള്ളത്. പ്രീമിയർ ലീഗ് കിരീടം വിജയിക്കാൻ ഞായറാഴ്ചത്തെ മത്സരത്തിൽ ലിവർപൂളിന് ഒരു സമനില കൂടി മതിയായിരുന്നു.
എന്നാൽ, ടോട്ടനത്തിനെതിരെ സമ്പൂർണ ആധിപത്യമായിരുന്നു ലിവർപൂളിന്റേത്. 12–ാം മിനിറ്റിൽ ഡൊമിനിക് സൊളാങ്കെയിലൂടെ ടോട്ടനം മുന്നിലെത്തിയെങ്കിലും അഞ്ചു ഗോളുകൾ ലിവർപൂൾ തിരിച്ചടിച്ചു. ആദ്യ പകുതിയിൽ ലുയീസ് ഡയസ് (16–ാം മിനിറ്റ്), അലെക്സിസ് മാക് അലിസ്റ്റര്‍ (24), കോഡി ഗാക്പോ (34) എന്നിവരും രണ്ടാം പകുതിയിൽ മുഹമ്മദ് സലയും (63) ലിവർപൂളിനായി ഗോൾ നേടി. 69–ാം മിനിറ്റിൽ ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ സെൽഫ് ഗോൾ കൂടി വന്നതോടെ ലിവർപൂളിന്റെ ഗോളുകളുടെ എണ്ണം അഞ്ചായി.
ലിവര്‍പൂളിനും രണ്ടാമതുള്ള ആർസനലിനും ഇനിയും നാലു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും, നാലു കളികൾ ജയിച്ചാലും 67 പോയിന്റുള്ള അർസനലിന് ലിവർപൂളിന് അടുത്തെത്താൻ പോലും സാധിക്കില്ല. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ 20–ാം കിരീടമാണിത്. കൂടുതൽ കിരീടനേട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡിനൊപ്പമെത്താനും ലിവർപൂളിനു സാധിച്ചു.