
വിശാഖപട്ടണം: ഇന്ത്യയുടെ യുവ പേസർ ഹർഷിത് റാണയെ ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നിൽ കോച്ച് ഗൗതം ഗംഭീറിൻ്റെ വ്യക്തി താൽപര്യമാണെന്ന മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്തിൻ്റെ വിമർശനങ്ങൾക്ക് രൂക്ഷ ഭാഷയിൽ മറുപടി നൽകി ഗൗതം ഗംഭീർ.
"യൂട്യൂബ് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായി 23 വയസുള്ള ഒരു യുവതാരത്തെ വ്യക്തിപരമായി ആക്രമിക്കുന്നത് അന്യായമാണ്" എന്നാണ് ഗംഭീർ പ്രതികരിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെ പിറന്നാൾ ദിനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗംഭീർ.
"നോക്കൂ, ഇത് അൽപ്പം നാണക്കേടാണ്. ഞാൻ നിങ്ങളോട് വളരെ സത്യസന്ധമായി പറയാം. നിങ്ങളുടെ യൂട്യൂബ് ചാനലിനുവേണ്ടി 23 വയസ്സുള്ള ഒരു കുട്ടിയെ നിങ്ങൾ ലക്ഷ്യമിടുന്നത് വളരെ അന്യായമാണ്. കാരണം ആത്യന്തികമായി ഹർഷിത് റാണയുടെ അച്ഛൻ ഒരു മുൻ ചെയർമാനോ മുൻ ക്രിക്കറ്റ് കളിക്കാരനോ ഒരു എൻആർഐയോ അല്ല. ഇതുവരെ റാണ ഏത് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും സ്വന്തം കഴിവ് കൊണ്ടാണ് ഇതുവരെയെത്തിയത്. അയാൾ തുടർന്നും അതുപോലെ കളിക്കുന്നത് തുടരും. നിങ്ങൾ ആരെയെങ്കിലും വ്യക്തിപരമായി ലക്ഷ്യം വച്ചാൽ അത് ന്യായമല്ല." - ഗംഭീർ വ്യക്തമാക്കി.