മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം സെൽഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഇതിഹാസ താരത്തോട് അമൃത ബഹുമാനമില്ലാതെയാണ് പെരുമാറിയതെന്നാണ് മെസ്സി ആരാധകരുടെ പ്രധാന പരാതി.(Disrespect towards Messi, Amruta Fadnavis severely criticized)
ലയണൽ മെസ്സി, റോഡ്രിഗോ ഡി പോൾ, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം അമൃത സെൽഫിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിവാദമായത്. ച്യൂയിംഗം ചവച്ചുകൊണ്ട് താരങ്ങൾക്കൊപ്പം സെൽഫിയെടുത്ത അമൃതയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "മെസ്സിക്കൊപ്പം ഗ്രൗണ്ടിൽ നിൽക്കാനും ഇങ്ങനെ പെരുമാറാനും അമൃതയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?" എന്ന് ഒരു വിഭാഗം ആരാധകർ ചോദിക്കുന്നു.
മെസ്സിക്കൊപ്പം നിൽക്കാൻ വേണ്ടി അർജന്റീന താരം ഡി പോളിനെ അമൃത തള്ളി മാറ്റി നിർത്തിയതായും ആരോപണമുണ്ട്. മെസ്സിക്കൊപ്പമുള്ള ചിത്രം അമൃത ഫഡ്‌നാവിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് താഴെയും മെസ്സി ആരാധകരുടെ പരിഹാസ കമന്റുകൾ നിറയുകയാണ്. കൊൽക്കത്തയിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മെസ്സി സ്റ്റേഡിയത്തിലെത്തി ഏറെ നേരം കഴിഞ്ഞാണ് മറ്റ് വി.ഐ.പി.കൾ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്.
മെസ്സി, ഡി പോൾ, സുവാരസ് എന്നിവർ സ്റ്റേഡിയത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുമ്പോൾ, ദേവേന്ദ്ര ഫഡ്‌നാവിസും സച്ചിൻ തെൻഡുൽക്കറും പ്രത്യേകം തയ്യാറാക്കിയ വേദിയിൽ തുടരുകയായിരുന്നു. കൗമാര താരങ്ങൾക്കൊപ്പം മെസ്സി പന്തു തട്ടിയതിനു ശേഷമാണ് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്.
എന്നാൽ, മെസ്സിയെയും മറ്റ് താരങ്ങളെയും സാക്ഷിയാക്കി, ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണെയും ടൈഗർ ഷ്രോഫിനെയും ദേവേന്ദ്ര ഫഡ്‌നാവിസ് ആദരിച്ചത് സമൂഹമാധ്യമങ്ങളിൽ വീണ്ടും പരിഹാസത്തിന് ഇടയാക്കി.