
ഹോങ്കോങ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് അപ്രതീക്ഷിത തോൽവി. സീഡിങ്ങില്ലാതെ മത്സരിക്കുന്ന ഡെൻമാർക്കിന്റെ ലിനെ ക്രിസ്റ്റഫറാണ് വനിതാ സിംഗിൾസിന്റെ രണ്ടാം റൗണ്ടിൽ സിന്ധുവിനെ അട്ടിമറിച്ചത് (21-15, 16-21, 19-21). രണ്ടു തവണ ഒളിംപിക്സ് മെഡൽ ജേതാവായ സിന്ധു ഇതാദ്യമായാണ് ലിനെയോട് തോൽക്കുന്നത്.
എന്നാൽ പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ, കിരൺ ജോർജ് എന്നിവർ പ്രീക്വാർട്ടറിലെത്തി. ലോക റാങ്കിങ്ങിൽ 34–ാം സ്ഥാനത്തുള്ള പ്രണോയ് ചൈനയുടെ 14–ാം റാങ്കുകാരൻ യു ഗ്വാങ് ഷുവിനെ അട്ടിമറിച്ചപ്പോൾ (21-17, 21-14) സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസനെയാണ് (21-16, 21-11) കിരൺ ജോർജ് വീഴ്ത്തിയത്. മിക്സ്ഡ് ഡബിൾസിൽ ധ്രുവ് കപില– തനിഷ ക്രാസ്റ്റോ സഖ്യവും വിജയിച്ചു.