
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡ് സ്വന്തമാക്കി ക്രൊയേഷ്യൻ താരം സാക് വുകുസിച്ച്. 17 വയസും 311 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വുകുസിച്ച് ക്രൊയേഷ്യൻ ടീമിനെ രാജ്യാന്തര മത്സരത്തിൽ നയിച്ചത്. 2024ൽ ബെൽജിയത്തിനെതിരെ ആയിരുന്നു വുകുസിച്ചിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. പതിനേഴാം വയസിൽ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് വുകുസിച്ച്.
സാഗ്രബിലെ മാദോസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സൈപ്രസിനെതിരെ നടക്കുന്ന നാലു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിലാണ് വുകുസിച്ച് ക്രൊയേഷ്യയെ നയിക്കുന്നത്. ഇതോടെ, 2022ൽ 18 വയസും 24 ദിവസവും പ്രായമുള്ളപ്പോൾ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഫ്രാൻസിനെ നയിച്ച നൊമാൻ അംജദിന്റെ റെക്കോർഡാണ് വുകുസിച്ച് തിരുത്തിയത്.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ പരമ്പരയിലെ ആദ്യ മത്സരത്തിൽത്തന്നെ തകർപ്പൻ പ്രകടനവുമായി വുകുസിച്ച് കരുത്തു തെളിയിച്ചു. മത്സരത്തിൽ 32 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം വുകുസിച്ച് നേടിയത് 43 റൺസ്. നാലാമനായി ബാറ്റിങ്ങിനെത്തിയ വുകുസിച്ചായിരുന്നു ക്രൊയേഷ്യയുടെ ടോപ് സ്കോററും. മത്സരം ക്രൊയേഷ്യ 58 റൺസിന് തോറ്റു.