റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ വിട്ടേക്കുമെന്ന് റിപ്പോർട്ട്. സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ അൽ നസ്‌റിന്റെ തോൽവിക്ക് പിന്നാലെ, റൊണാൾഡോ സോഷ്യൽ മീഡിയിലിട്ട പോസ്റ്റാണ് റിപ്പോർട്ടിന്റെ അടിസ്ഥാനം. 'ഈ അധ്യായം കഴിഞ്ഞിരിക്കുന്നു. പക്ഷേ കഥയോ, അതിപ്പോഴും എഴുതപ്പെടുകയാണ്. എല്ലാവർക്കും നന്ദി..' എന്ന റൊണാൾഡോയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുകയാണ്.
സൗദി പ്രോ ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ അൽ നസ്ർ 3-1 നാണ് അൽ ഫതഹിനോട് കീഴടങ്ങിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടി. 25 ഗോളുമായി 40ാം വയസ്സിലും സൗദി പ്രോ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനാണ് താരം. പക്ഷേ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അൽ നസ്ർ. തോൽവിയോടെ എ.എഫ്.സി ചാമ്പ്യൻസ് എലൈറ്റിലേക്കുള്ള വഴിയും അടഞ്ഞു. 1700 കോടിയിലേറെ വാർഷിക പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അൽ നസ്‌റിലെത്തിയത്. കോച്ചുമായുള്ള പ്രശ്നങ്ങൾ കാരണം കഴിഞ്ഞ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല.
അതേസമയം, അൽ നസ്‌റുമായുള്ള റൊണാൾഡോയുടെ കരാർ ജൂണിൽ തീരും. എന്നാലും പ്രോ ലീഗിലെ അൽ ഹിലാലും ബ്രസീൽ ക്ലബ്ബും താരത്തിന് പിറകെയുണ്ട്. അൽ നസ്‌റും ഓഫർ വർധിപ്പിച്ച് നിലനിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, ക്രിസ്റ്റ്യാനോയുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് കായിക ലോകം.