

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങളെ വൻ ബ്രാൻഡുകൾ തേടിയെത്തി. സ്മൃതി മന്ദന, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ഹർമൻപ്രീത് കൗർ, ഷഫാലി വർമ്മ തുടങ്ങിയ താരങ്ങളുടെയൊക്കെ ബ്രാൻഡ് വാല്യു കുതിച്ചുയരുന്നു. ചില താരങ്ങളുടെ മൂല്യം 100 ശതമാനത്തോളം വർധിച്ചു. എക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ താരങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്സിൻ്റെ എണ്ണം രണ്ടിരട്ടിയും മൂന്നിരട്ടിയുമായി വർധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ആഗോളബ്രാൻഡുകൾ സഹകരണത്തിനായി എത്തുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ പുറത്താവാതെ 127 റൺസ് നേടിയ ജമീമ റോഡ്രിഗസിൻ്റെ ബ്രാൻഡ് വാല്യു 100 ശതമാനം വർധിച്ചു. ജമീമയുടെ മാനേജ്മെൻ്റ് ഏജൻസിയായ ജെഎസ്ഡബ്ല്യു സ്പോർട്സിൻ്റെ ചീഫ് കമേഷ്യൽ ഓഫീസർ കരൺ യാദവാണ് ഇക്കാര്യം അറിയിച്ചത്.
"ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം 10-12 ബ്രാൻഡുകളുമായി ചർച്ചകൾ നടക്കുകയാണ്"- കരൺ യാദവ് പറഞ്ഞു. ബ്രാൻഡ് എൻഡോഴ്സ്മെൻ്റുകൾക്കുള്ള ഫീ 75 ലക്ഷം രൂപയിൽ നിന്ന് ഒന്നരക്കോടി രൂപയായി ജമീമ വർധിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. മറ്റ് താരങ്ങളുടെ ഫീസിൽ 30 ശതമാനത്തിലധികമാണ് വർധന.