ട്വന്റി-20 ക്രിക്കറ്റിൽ ആക്രമിച്ചു കളിക്കേണ്ടത് ആവശ്യമാണെന്നും എന്നാൽ മികച്ച കൂട്ടുകെട്ടുകളില്ലാതെ മത്സരം ജയിക്കാൻ പ്രയാസമാണെന്നും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിലെ 6 വിക്കറ്റ് ജയത്തിനു പിന്നാലെയാണ് കോലിയുടെ പ്രതികരണം.
"ബാറ്റിങിന് ദുഷ്കരമായ പിച്ചായിരുന്നു ഡൽഹിയിലേത്. തുടക്കം മുതൽ ആക്രമിച്ചു കളിക്കുക പ്രായോഗികമല്ല. ട്വന്റി-20 ക്രിക്കറ്റിൽ ബാറ്റിങ് കൂട്ടുകെട്ടുകൾ എപ്പോഴും നിർണായകമാണ്. പ്രത്യേകിച്ച് റൺചേസുകളിൽ. മത്സരം ജയിക്കാൻ ആവശ്യമായി റൺറേറ്റിനെക്കുറിച്ച് കൃത്യമായ ധാരണ എപ്പോഴും മനസ്സിലുണ്ടാകണം." – കോലി പറഞ്ഞു.
"തുടക്കം മുതൽ ആക്രമിച്ചു കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിനെക്കാൾ ആവശ്യമായ റൺറേറ്റിൽ, ഒരു എൻഡിൽ വിക്കറ്റ് സംരക്ഷിച്ച് കളിക്കുകയാണ് എന്റെ രീതി. മറുവശത്തുള്ള ബാറ്റർക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാൻ അവസരമൊരുക്കുകയാണ് എന്റെ ദൗത്യം. അത്തരത്തിൽ ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചാൽ മത്സരം എപ്പോഴും നമ്മുടെ നിയന്ത്രണത്തിൽ നിർത്താം." – കോലി പറഞ്ഞു.
ഡൽഹിക്കെതിരെ നാലാം വിക്കറ്റിൽ 84 പന്തിൽ 119 റൺസ് നേടിയ വിരാട് കോലി– ക്രുനാൽ പാണ്ഡ്യ കൂട്ടുകെട്ടാണ് ബെംഗളൂരുവിന് വിജയം നേടിക്കൊടുത്തത്.