ന്യൂഡൽഹി: ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്ന് ബിസിസിഐ വിലക്കിയതിന് പിന്നാലെ, രാജ്യത്ത് ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ടെലിവിഷൻ ചാനലുകൾക്ക് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്.(Ban on IPL broadcasting in Bangladesh, A crucial move)
മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ മുറിപ്പെടുത്തുന്ന തീരുമാനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൊതുജനതാൽപ്പര്യം കണക്കിലെടുത്ത് ഐപിഎൽ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളോ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സംപ്രേഷണം ചെയ്യരുതെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഐപിഎൽ മിനി താരലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) സ്വന്തമാക്കിയത്. എന്നാൽ, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊൽക്കത്ത ടീമിനും ഉടമ ഷാരൂഖ് ഖാനും എതിരെ ഇന്ത്യയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാൻ ബിസിസിഐ കൊൽക്കത്തയോട് ആവശ്യപ്പെട്ടത്.
ക്രിക്കറ്റ് രംഗത്തെ തർക്കങ്ങൾ മുറുകുന്നതിനിടെ, അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.