
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെട്രൻ സ്പിന്നർ അമിത് മിശ്ര. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പ്രഫഷനൽ ക്രിക്കറ്റിൽനിന്നു വിരമിക്കുന്ന കാര്യം അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി 22 ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും 10 ട്വന്റി20 മത്സരങ്ങളിലും മിശ്ര കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 76 വിക്കറ്റുകളും ഏകദിനത്തിലും ട്വന്റി20യിൽ യഥാക്രമം 64, 16 വിക്കറ്റുകളുമാണ് അമിത്ര മിശ്രയുടെ നേട്ടം.
‘‘ക്രിക്കറ്റിലെ എന്റെ ജീവിതത്തിലെ ഈ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സപ്പോർട്ട് സ്റ്റാഫ്, എന്റെ സഹപ്രവർത്തകർ, ഇത്രയും കാലം എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങൾ എന്നിവരോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.’’– അമിത് മിശ്ര കുറിച്ചു.
2003ൽ ബംഗ്ലദേശിനെതിരെ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലൂടെയാണ് അമിത് മിശ്ര രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2008ൽ മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബോളർമാരുടെ പട്ടികയിലും താരം ഇടം നേടി.
2013ൽ സിംബാബ്‌വെയിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 18 വിക്കറ്റുകൾ വീഴ്ത്തി, ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബോളർമാരുടെ പട്ടികയിൽ ജവഗൽ ശ്രീനാഥ് ലോക റെക്കോർഡിനൊപ്പം എത്തി. 2014ൽ ബംഗ്ലദേശിൽ നടന്ന ട്വന്റി20 ലോകകപ്പിലും മിശ്ര ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. ടൂർണമെന്റിൽ 14.70 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ താരം, ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2017ലാണ് അമിത്ര മിശ്ര അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും സജീവമായിരുന്നു.