തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദ്യ ഘട്ടത്തിൽ ആകെ 450 ബസുകളാണ് സർവീസ് നടത്തുന്നത്.(Sabarimala pilgrimage, KSRTC is well prepared)
നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി 202 ബസുകളാണ് നിലവിൽ പമ്പയിൽ എത്തിച്ചിട്ടുള്ളതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് അറിയിച്ചു. തിരക്കനുസരിച്ച് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ചെയിൻ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ലോ ഫ്ലോർ എ.സി., ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണ് സർവീസ് നടത്തുന്നത്. ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് 248 ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ലഭ്യമാണ്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന തീർത്ഥാടകരെ പമ്പയിലെത്തിക്കാനും പ്രത്യേക സർവീസുകൾ നടക്കുന്നുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിച്ചു.
പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 95 ജീവനക്കാരെയും കെ.എസ്.ആർ.ടി.സി. വിന്യസിച്ചു. ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നുണ്ട്. സഞ്ചരിക്കുന്ന വർക്ക്‌ഷോപ്പ് പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിലുണ്ട്. പമ്പയിൽ കെ.എസ്.ആർ.ടി.സി. ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. പമ്പ സ്റ്റാൻഡ് ഫോൺ നമ്പർ: 9497024092.