പത്തനംതിട്ട: ശബരിമലയിൽ കനത്ത തിരക്ക് കാരണം ദർശനം നടത്താനാകാതെ മലയാളി തീർത്ഥാടകർ ഉൾപ്പെടെ നിരവധി ഭക്തർ ഇന്നും മാലയൂരി മടങ്ങി. ഇന്നലെ ശബരിമലയിൽ അനുഭവപ്പെട്ട അഭൂതപൂർവമായ തിരക്കിൽപ്പെട്ട് ദർശനം പൂർത്തിയാക്കാൻ കഴിയാതെ മടങ്ങിയവരാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ടഴിക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്ത ശേഷം മടങ്ങിയത്.(Crowd of devotees at Sabarimala, Many including Malayalis returned after not being able to move any further )
പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീർത്ഥാടക സംഘവും ദർശനം നടത്താതെ മടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള മലകയറ്റം വലിയ തിരക്ക് കാരണം സാധ്യമായില്ല.
യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് തീർത്ഥാടകർ പറയുന്നു. വർഷങ്ങളായി ശബരിമലയിൽ വന്നിട്ടും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഘം പന്തളത്ത് പോയി ഇരുമുടി കെട്ട് സമർപ്പിച്ച് മടങ്ങാനാണ് തീരുമാനിച്ചത്.
ഇന്നലെ രാവിലെ മുതൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ആവശ്യത്തിന് സൗകര്യമില്ലാതെ തീർത്ഥാടകർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ദർശന സമയം നീട്ടി നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞത്. ഇന്ന് രാവിലെയോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ സാധാരണ നിലയിലായി. ഇന്ന് രാവിലെ മുതൽ തിരക്കുണ്ടെങ്കിലും അത് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ കഴിയുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.