
കർക്കടക മാസത്തിനു ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം. 'ദേവസന്ധ്യ' എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു.
ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണത്തെ പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മിക രഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായി ആചരിക്കുന്നു.
ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്. അതുവരെ ചെയ്‌ത പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്.
മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണ പാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്.
ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.
രാമായണവും കർക്കടകമാസവും
വാത്മീകി മഹർഷി രാമായണം എഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്. ഇതിൽ നിന്നുള്ള മോചനത്തിന് പൂർവ്വസ്വരൂപികളായ ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമൻ ജനിച്ചത് കർക്കടക ലഗ്നത്തിലാണ്. വ്യാഴൻ ഉച്ചനാകുന്നത് കർക്കടകത്തിലാണ്. ദശരഥപുത്രന്മാരെല്ലാം വ്യാഴൻ ഉച്ചനായാണ് ജനിച്ചത്. ദശരഥപുത്രന്മാരുടെ ചന്ദ്രൻ നിൽക്കുന്നത് കർക്കടക രാശിയിലാണ്.
ജ്യോതിശാസ്ത്രത്തിലെ 4–ാമത്തെ രാശിയാണ് കർക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കർക്കടകത്തിൽ രാമായണം വായിച്ചാൽ പരിഹാരമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാലപുരുഷന്റെ മനസ്സാണ് കർക്കടകം. അതുകൊണ്ടുതന്നെ പുരാണങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണ പാരായണം കേൾപ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു.