
തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുന്നത്. ഏഴാം ദിവസം അയോധ്യാകാണ്ഡത്തിലെ ലക്ഷ്‌മണോപദേശം മുതൽ രാമസീതാരഹസ്യം വരെയുള്ള ഭാഗങ്ങളാണ് വായിക്കുന്നത്.
ലക്ഷ്‌മണോപദേശത്തില്‍ ഭഗവാന്‍ രാമന്‍ ലോകത്തെ ഭോഗാസക്തികളെക്കുറിച്ചും ആത്മീയമായി വളര്‍ച്ച നേടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷമണന് പറഞ്ഞ് കൊടുക്കുന്നു. ഭൗതിക ആഗ്രഹങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ രാമൻ ഉപദേശിക്കുന്നു. ഫലമിച്‌ഛിക്കാതെ കര്‍മ്മം ചെയ്യാനും രാമന്‍ ലക്ഷ്‌മണനോട് ആഹ്വാനം ചെയ്യുന്നു.
ഈ ഭാഗത്തില്‍ രാമനും സീതയും ലക്ഷ്‌മണനും വനവാസത്തിന് പുറപ്പെടുന്നു. എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്ത്, അമ്മമാരോടും അയോധ്യാവാസികളോടും യാത്ര പറയുന്നു. കണ്ണീരോടെ അവര്‍ രാമനെ യാത്രയാക്കുന്നു. രാമനെ അനുയാത്ര ചെയ്യണമെന്ന് സീത നിര്‍ബന്ധം പിടിക്കുന്നു. ലക്ഷ്‌മണന് രാമനെ സേവിക്കണമെന്നും നിര്‍ബന്ധം. അവര്‍ അയോധ്യയില്‍ നിന്ന് അടവിയിലേക്ക് യാത്രയാകുന്നു. ആത്മാര്‍പ്പണം, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളല്‍ എന്നിവയെല്ലാമാണ് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്.
അധ്യാത്മ രാമായണത്തിലെ സീത തത്വത്തില്‍ രാമന്‍ തന്‍റെ ദൈവികത വെളിപ്പെടുത്തുന്നു. തന്‍റെ ഭക്തര്‍ക്ക് വേണ്ടിയുള്ള അവതാര രഹസ്യവും വെളിപ്പെടുത്തുന്നു. താന്‍ മഹാവിഷ്‌ണുവിന്‍റെ അവതാരമാണെന്നും ലക്ഷ്‌മണന്‍ അനന്തന്‍റെയും സീത ലക്ഷ്‌മി ദേവിയുടെയും അവതാരങ്ങളാണെന്നും രാമൻ വെളിപ്പെടുത്തുന്നു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍ തുടങ്ങി വിഷ്‌ണുവിന്‍റെ ഓരോ അവതാരങ്ങളെക്കുറിച്ചും രാമൻ വിശദീകരിക്കുന്നു. ഓരോ അവതാരങ്ങളും ലോകത്തെ രക്ഷിക്കാനും ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കാനുമായിരുന്നു. തന്‍റെ നിയോഗത്തിന്‍റെ ഭാഗമായാണ് ഈ വനയാത്രയെന്നും രാമന്‍ സീതാ-ലക്ഷ്‌മണന്‍മാരെ ധരിപ്പിക്കുന്നു. രാവണനെ വധിക്കാനും പ്രപഞ്ചത്തെ മുഴുവന്‍ സംരക്ഷിക്കാനുമാണ് ഈ യാത്ര. മോക്ഷ പ്രാപ്‌തിക്ക് തന്‍റെ നാമം ജപിക്കാനും രാമന്‍ ലോകത്തെ ഉപദേശിക്കുന്നു. തന്‍റെ അവതരോദ്ദേശ്യം തന്‍റെ ഭക്തരുടെ സന്തോഷമാണ്.