
സമുദ്രലംഘനം
നിശ്ചയദാര്‍ഢ്യത്തിന്‍റെയും സമാനതകളില്ലാത്ത ഭക്തിയുടെയും പ്രതീകമായ ഹനുമാന്‍ സമുദ്രം കടന്ന് ലങ്കയിലെത്തി സീതയെ കണ്ടുപിടിക്കാന്‍ തയാറെടുക്കുന്നു. രാമനിലുള്ള ഭക്തിയില്‍ നിന്നാണ് ഹനുമാന്‍ ഇതിനുള്ള കരുത്ത് സംഭരിക്കുന്നത്. ഹനുമാന്‍റെ ദൗത്യം അമാനുഷികമായ ധൈര്യത്തിന്‍റെ കൂടി തെളിവാണ്. ഭക്തിയും ആത്മബലവും കൊണ്ട് എത്ര വലിയ പ്രതിസന്ധികളും മറികടക്കാനാകുമെന്ന വലിയ പാഠമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.
മാര്‍ഗവിഘ്നം
ഹനുമാന്‍റെ ലങ്കായാത്രയ്ക്കിടയിൽ പല തടസങ്ങളും നേരിടേണ്ടി വരുന്നു. സര്‍പ്പങ്ങളുടെ മാതാവായ സുരസയടക്കം ഉള്ളവര്‍ ഹനുമാന്‍റെ കരുത്തും ബുദ്ധിയും പരീക്ഷിക്കാന്‍ എത്തുന്നുണ്ട്. ശരീരം വലുതാക്കിയും ചെറുതാക്കിയും സുരസയുടെ വായില്‍ കടന്ന് പുറത്ത് വരുന്ന ഹനുമാന്‍ പ്രത്യുത്പന്നമതിത്വവും വിനയവും കാട്ടിത്തരുന്നു. പാണ്ഡിത്യത്തിന്‍റെ പ്രാധാന്യവും വെല്ലുവിളികളെ നേരിടുന്നതിന് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനുളള കഴിവും നമുക്ക് കാട്ടിത്തരുന്നു.
ലങ്കാലക്ഷ്‌മി മോക്ഷം
ലങ്കയെ കാത്ത് രക്ഷിക്കുന്ന ലങ്കാലക്ഷ്‌മിയെ ഹനുമാന്‍ എതിരിടുന്നു. ഹനുമാന്‍റെ ശക്തി പരീക്ഷിക്കുകയായിരുന്നു ലങ്കാലക്ഷ്‌മി. ലങ്കാലക്ഷ്‌മിയെ ഹനുമാന്‍ പരാജയപ്പെടുത്തുന്നതോടെ തന്‍റെ കഥകള്‍ അവള്‍ വെളിപ്പെടുത്തുന്നു. ഹനുമാന് ലങ്കയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നു. തിന്മയ്ക്ക് മേല്‍ ധാര്‍മ്മികത നേടുന്ന വിജയമാണ് ഈ ഭാഗം കാട്ടിതരുന്നത്.
സീതയെ കണ്ടെത്തുന്നു
ഒടുവില്‍ ലങ്കയിലെത്തുന്ന ഹനുമാന്‍ സീതയെ കണ്ടെത്തുന്നു. അശോകവനിയില്‍ രാക്ഷസിമാരുടെ നടുവിലാണ് സീത. ഹനുമാന്‍ അവളുടെ ദുഃഖവും രാമനോടുള്ള അചഞ്ചലമായ ഭക്തിയും കണ്ടറിയുന്നു. സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും കരുത്താണ് സീതയുടെ പ്രതീക്ഷയും അന്തസും വെളിപ്പെടുത്തുന്ന ഈ ഭാഗം.
രാവണന്‍റെ പുറപ്പാട്
അതീവ ദുഃഖിതനായ രാവണനെയാണ് ഈ ഭാഗത്ത് നാം കാണുന്നത്. ഭഗവാന്‍ രാമനെ കാണാനും അദ്ദേഹത്തിന്‍റെ കൈകളിലൂടെ മോക്ഷം പ്രാപിക്കാനുമാണ് രാവണന്‍ ആഗ്രഹിക്കുന്നത്. തന്‍റെ വിധി നിര്‍ണയിക്കപ്പെട്ടുവെന്ന് രാവണന്‍ തിരിച്ചറിയുന്നു. തടവിലാക്കിയിരിക്കുന്ന സീതയെ കാണാനെത്തുന്ന രാവണനെ കാണുന്നതോടെ സീത ഭയചകിതയാകുന്നു. ഭയത്തിനിടയിലും സീത രാമനെ ഭജിക്കുന്നു. തന്നെ രക്ഷിക്കാന്‍ അവന്‍ എത്തുക തന്നെ ചെയ്യുമെന്ന് അവള്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
രാവണന്‍റെ ഇച്ഛാഭംഗം
ഇവിടെ രാവണന്‍ തന്‍റെ മോക്ഷത്തിനായി രാമനെ പ്രകോപിപ്പിക്കുകയാണ്. രാമനെ അപമാനിച്ച് സംസാരിച്ച് കൊണ്ട് തന്നെ സ്വീകരിക്കാന്‍ സീതയെ രാവണന്‍ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍ സീത ഇത് പുച്‌ഛിച്ച് തള്ളുന്നു. രാവണന്‍റെ പ്രലോഭനങ്ങളും ഭീഷണികളും സീത ചെവിക്കൊള്ളുന്നേയില്ല. രാമനില്‍ തന്‍റെ വിശ്വാസം ഉറപ്പിക്കുകയാണ് സീത. രാവണ പത്നി മണ്ഡോദരിയും ഭര്‍ത്താവിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രാവണന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു.