
രാമ-സീത ലക്ഷ്‌മണന്‍മാരുടെ വനയാത്രയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. കൈകേയിയുടെ നിര്‍ദേപ്രകാരം രാമനും സീതയും ലക്ഷ്‌മണനും കാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നു. രാജകുടുംബത്തിലുള്ളവരുടെയും അയോധ്യാവാസികളുടെയും ദുഃഖം കണ്ടില്ലെന്ന് നടിച്ച് അവര്‍ വനയാത്രയുമായി മുന്നോട്ട് നീങ്ങുന്നു. ആദ്യം സീതയ്ക്ക് മരവുരി ധരിക്കാന്‍ ഏറെ ബുദ്ധിമുട്ട് തോന്നി. എന്നാല്‍ രാമന്‍ അവളെ സഹായിക്കുന്നു. രാമനെ വേര്‍പെട്ട ദശരഥനടക്കമുള്ളവര്‍ക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.
രാമ-സീതാ ലക്ഷ്‌മണന്‍മാര്‍ തങ്ങളുടെ വനവാസത്തിന്‍റെ ആദ്യ രാത്രി കഴിച്ച് കൂട്ടിയത് തമസാനദിയുടെ തീരത്താണ്. അതിരാവിലെ തന്നെ അനുഗമിച്ച അയോധ്യാവാസികള്‍ ഉണരും മുമ്പേ രാമനും കൂട്ടരും ഗംഗാനദിയിലൂടെ വനത്തിലേക്ക് യാത്രയാകുന്നു.
വ്യക്തിപരമായ ദുഃഖങ്ങള്‍ക്കും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും വഴങ്ങി കര്‍ത്തവ്യപാലനവും ധര്‍മ്മവും കൈവിടരുത്. പിതാവിന്‍റെ വാക്ക് പാലിക്കാന്‍ വേണ്ടി ഹൃദയം തകരുന്ന വേദനയോടെ രാമന്‍ കാട്ടിലേക്ക് യാത്ര ആകുന്നത് കര്‍ത്തവ്യത്തിന്‍റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താനാണ്.
യാത്രയിൽ കാട്ടുരാജാവായ ഗുഹനെ രാമന്‍ കണ്ടുമുട്ടുന്നു. അദ്ദേഹം രാമനോടുള്ള തന്‍റെ അതിരറ്റ ഭക്തിയും ആതിഥ്യമര്യാദയും പ്രകടിപ്പിക്കുന്നു. എന്നാല്‍ വനവാസ കാലത്ത് മറ്റുള്ളവരുടെ ആതിഥ്യം സ്വീകരിക്കില്ലെന്ന് ഗുഹനോട് രാമന്‍ വ്യക്തമാക്കുന്നു. ആല്‍മരത്തിന്‍റെ കറ ഉപയോഗിച്ച് മുടി ജട കെട്ടുന്നതെങ്ങനെയെന്നും ഗുഹനില്‍ നിന്ന് രാമന്‍ മനസിലാക്കുന്നു. രാമന്‍റെ അവസ്ഥയില്‍ ഗുഹന്‍ അതീവ ദുഃഖിതനാണ്.
എന്നാല്‍ കര്‍മ്മതത്വം ഉപദേശിച്ച് ഗുഹനെ ലക്ഷ്‌മണന്‍ സമാധാനിപ്പിക്കുന്നു. പൂര്‍വകര്‍മ്മങ്ങളുടെ ഫലമാണ് ദുഃഖവും സന്തോഷവുമെന്ന് ലക്ഷ്‌മണന്‍ അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ഗംഗാ നദി കടക്കാന്‍ ഗുഹന്‍ അവരെ സഹായിക്കുന്നു.
സാമൂഹ്യ സാംസ്‌കാരിക അതിര്‍ത്തികള്‍ ഭേദിച്ചും യഥാര്‍ഥ സൗഹൃദവും ഭക്തിയും നിലനില്‍ക്കുമെന്നാണ് ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നത്. നിസ്വാര്‍ഥതയുടെയും യഥാര്‍ഥ സൗഹൃദത്തിന്‍റെയും പ്രാധാന്യമാണ് ഗുഹന്‍റെ ഭക്തിയും സേവനവും കാട്ടിത്തരുന്നത്.
തുടർന്ന് രാമനും സീതയും ലക്ഷ്‌മണനും ഭരദ്വജന്‍റെ ആശ്രമത്തിലെത്തുന്നു. താപസന്‍ മൂവരെയും ഹാര്‍ദ്ദവമായി സ്വീകരിക്കുന്നു. രാമന്‍റെ ദൈവികതയും അവരുടെ ഉദ്ദേശ്യവും അദ്ദേഹം മനസിലാക്കിയിരുന്നു. ആ രാത്രി ഭരദ്വാജാശ്രമത്തില്‍ കഴിയുന്നു. അവരുടെ സന്ദര്‍ശനത്തിലൂടെ തനിക്കുണ്ടായ സന്തോഷവും ആദരവും ഭരദ്വാജന്‍ വെളിപ്പെടുത്തുന്നു. തന്‍റെ ആതിഥ്യവും അനുഗ്രഹങ്ങളും അദ്ദേഹം അവരില്‍ വര്‍ഷിക്കുന്നു.
വാത്മീകിയാശ്രമ പ്രവേശം
രാമനും സീതയും ലക്ഷ്‌മണനും ചിത്രാകൂടാചലത്തിലെ വാത്മീകിയാശ്രമത്തില്‍ പ്രവേശിക്കുന്നു. അദ്ദേഹം അവര്‍ക്ക് ഊഷ്‌മള സ്വീകരണമാണ് നല്‍കുന്നത്. രാമന്‍റെ ദൈവനിയോഗം അദ്ദേഹത്തിനും അറിവുള്ളതാണ്.
തങ്ങള്‍ക്ക് വസിക്കാന്‍ അനുയോജ്യമായ ഇടം എവിടെയാണെന്ന് രാമന്‍ അദ്ദേഹത്തോട് ചോദിക്കുന്നു. സമാധാനവും സുരക്ഷയും വിദ്വേഷമില്ലായ്‌മയും എല്ലാം ഉള്ള ഒരിടം അദ്ദേഹം അവര്‍ക്ക് നിര്‍ദേശിക്കുന്നു.
ശരിയായ ഭക്തിയും വിശ്വാസവും ഒരാളുടെ ഹൃദയത്തിന്‍റെയും മനസിന്‍റെയും പരിശുദ്ധിയിലാണ്. സമാധാനവും ഈശ്വരനില്‍ അടിയുറച്ച വിശ്വാസവുമുള്ള ഒരാള്‍ക്ക് ദൈവിക സാന്നിധ്യം അനുഭവിച്ചറിയാനാകുമെന്ന് വാത്മീകിയുടെ ഉപദേശത്തിൽ ഊന്നിപ്പറയുന്നു. ആന്തരിക വിശുദ്ധിയും ഭക്‌തിയുമാണ് പുറമെയുള്ള പ്രകടനപരതയ്ക്ക് അപ്പുറം വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.