
ഒറ്റ ശ്ലോകത്തിൽ രാമായണ കഥ പൂർണമായും പറയുന്നതാണ് ഏകശ്ലോക രാമായണം. കർക്കടകത്തിൽ രാമായണം പൂർണമായും വായിക്കാൻ സാധിക്കാത്തവർക്ക് ഏകശ്ലോക രാമായണം എന്നും ജപിക്കുന്നത് സമ്പൂർണ രാമായണ പാരായണത്തിന് തുല്യമാണ്. രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാൽ യാത്ര എന്നാണർഥമാക്കുന്നത്. ഈ യാത്രയുടെ സംഗ്രഹമാണ് ഏകശ്ലോക രാമായണം.
ഒരിക്കൽ ഭരതൻ ഹനുമാനോടു രാമ-രാവണ യുദ്ധം കണ്ടിട്ടില്ല എന്നു പറഞ്ഞു. ഹനുമാൻ ഒറ്റശ്ലോകത്തിൽ രാമന്റെ വനവാസം തൊട്ടു രാവണ നിഗ്രഹം വരെ വിവരിക്കുന്നതാണ് ഏകശ്ലോക രാമായണം എന്നു പറയുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഈ ഒറ്റശ്ലോകത്തിലൂടെ പറയുന്നു. ഗോസ്വാമി തുളസീദാസനാണ് ഏകശ്ലോക രാമായണം രചിച്ചതെന്നാണ് പറയപ്പെടുന്നത്. ഒറ്റവരിയിലുള്ള ഈ ശ്ലോകം മനഃപാഠമായി എന്നും ജപിക്കാവുന്നതാണ്.
ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി മോക്ഷപ്രാപ്‍തി ലഭിക്കാൻ രാമായണ പാരായണം കൊണ്ടു കഴിയും. ഇതേ ഫലസിദ്ധി തന്നെയാണ് ഏകശ്ലോക രാമായണം നിത്യവും ജപിച്ചാലും ഉണ്ടാകുന്നത്.
"പൂർവം രാമ തപോവനാദി ഗമനം
ഹത്വാ മൃഗം കാഞ്ചനം
വൈദേഹീ ഹരണം ജടായു മരണം
സുഗ്രീവ സംഭാഷണം ബാലീ നിഗ്രഹണം
സമുദ്രതരണം ലങ്കാപുരി ദഹനം
പശ്ചാത് രാവണ കുംഭകർണ ഹനനം
ഏതദ്ധി രാമായണം."
ഇതാണ് ഏകശ്ലോക രാമായണം. ഈ ശ്ലോകം ചില വ്യത്യാസങ്ങളോടു കൂടിയും കാണാറുണ്ട്.
രാമൻ വനത്തിലേക്ക് പോയി സ്വർണ നിറത്തോടെ വന്ന മാൻപേടയെ പിന്തുടർന്നു വധിച്ചു. വൈദേഹിയെ അപഹരിച്ചു. ജടായു മരണപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലിയെ നിഗ്രഹിച്ചു. സമുദ്ര മാർഗത്തെ തരണം ചെയ്‌തു. ലങ്കയെ ദഹിപ്പിച്ചു. തുടർന്ന് രാവണനും കുംഭകർണനും വധിക്കപ്പെട്ടു. ഇത്രയുമാണ് ഏകശ്ലോക രാമായണത്തിന്റെ വാചാർഥ്യമായി പറയുന്നത്.
ഏകശ്ലോക രാമായണത്തെ കൂടാതെ ഏകശ്ലോക ഭാഗവതവുമുണ്ട്. പഴയ തലമുറയുടെ അറിവുകളിലും ഏകശ്ലോക രാമായണം പ്രസിദ്ധമാണ്. നിത്യവും രാമനാമം ഉരുവിടുന്നതിലൂടെ മനസ്സിലെ ഇരുളിനെ അകറ്റി പ്രകാശപൂരിതമാക്കാൻ സാധിക്കുന്നു.