

റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾ അടയ്ക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി(Traffic Fine). ഈ സമയപരിധിയായ ഏപ്രിൽ 18 വരെ മാത്രമേ ഇളവോട് കൂടി പിഴയടക്കാൻ സാധിക്കുകയുള്ളു. നിലവിലെ പിഴയിൽ 50 % ഇളവാണ് ലഭിക്കുക. 2024 ഒക്ടോബർ 17നാണ് ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് 6 മാസത്തേക്ക് കൂടി നീട്ടികൊണ്ട് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. അതായത്, 2025 ഏപ്രിൽ 18 ആക്കി പുനർ നിശ്ചയിച്ചു. ഈ തീയതിക്കുള്ളിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ എല്ലാവരും അടക്കണം. 2024 ഏപ്രിൽ 18 ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴയിലാണ് 50 % ഇളവ് ലഭിക്കുക. ഈ വർഷം ഏപ്രിൽ 18 വരെ ഈ ഇളവ് പ്രയോജനപ്പെടുത്താമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
പിഴ ഒറ്റയടിക്ക് അടച്ചുകൊണ്ടോ ഓരോ ലംഘനത്തിനും പ്രത്യേകം പിഴയടച്ചുകൊണ്ടോ നടപടികൾ പൂർത്തിയാക്കാനുള്ള അവസരമുണ്ട്. ഗതാഗത സുരക്ഷ നിലനിർത്തേണ്ടതിന്റെ ആവശ്യകതകൾ പൂർത്തിയാക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും എല്ലാ റോഡ് ഉപയോക്താക്കളോടും ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങൾ നടത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.