അബുദാബി: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ (Ramadan 2026 Gulf) നാളെ (ബുധൻ) റമസാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഒമാനിൽ വ്യാഴാഴ്ച (ഫെബ്രുവരി 19) മുതലായിരിക്കും വ്രതാരംഭം.
സൗദി അറേബ്യയിലെ തുമൈറിലും സുദൈറിലും മാസപ്പിറവി ദൃശ്യമായതോടെയാണ് വടക്കൻ ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം ബുധനാഴ്ച ഉറപ്പിച്ചത്. ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി 19-ന് റമസാൻ ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.
ഇതാദ്യമായാണ് ഒമാനിൽ മാസപ്പിറവി നിരീക്ഷണ സമിതി വ്രതാരംഭം മുൻകൂട്ടി പ്രഖ്യാപിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പള്ളികളെല്ലാം തറാവീഹ് നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ബുധനാഴ്ച പുലർച്ചെ വിശ്വാസികൾ ആദ്യ നോമ്പ് അനുഷ്ഠിക്കും.



