മക്ക: ഹജ്ജ് കർമ്മത്തിനെത്തുന്ന തീർത്ഥാടകർക്കുള്ള തിരിച്ചറിയൽ രേഖയായ 'നുസുഖ്' കാർഡിന്റെ വിതരണം സൗദി അറേബ്യയിൽ ആരംഭിച്ചു. തീർത്ഥാടകരുടെ വ്യക്തിഗത വിവരങ്ങൾ, താമസസ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ കാർഡ്. ഹജ്ജ് പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിന് ഈ കാർഡ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
തീർത്ഥാടകരുടെ പേര്, ഹജ്ജ് സർവീസ് കമ്പനിയുടെ വിവരങ്ങൾ, മക്കയിലെയും മദീനയിലെയും താമസ വിലാസം എന്നിവയെല്ലാം കാർഡിൽ ഉണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർത്ഥാടകരെ എളുപ്പത്തിൽ തിരിച്ചറിയാനും സുരക്ഷ ഉറപ്പാക്കാനും ഈ കാർഡ് സഹായകമാകും. വ്യാജരേഖ തടയുന്നതിനായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കാർഡുകൾ നിർമ്മിച്ചിട്ടുള്ളത്. ഇതിനായി സൗദിയിൽ പ്രത്യേക ഫാക്ടറികൾ സജ്ജീകരിച്ചിട്ടുണ്ട്.
വിദേശ തീർത്ഥാടകർക്ക് സൗദിയിൽ എത്തിയശേഷം അവരുടെ ഹജ്ജ് സർവീസ് കമ്പനികൾ വഴിയാണ് നുസുഖ് കാർഡ് വിതരണം ചെയ്യുന്നത്. ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പായി തന്നെ സേവന കമ്പനികൾ വഴി കാർഡ് ലഭ്യമാക്കും. ഇതുവരെ ഏകദേശം ഒന്നര ലക്ഷത്തോളം നുസുഖ് കാർഡുകൾ വിതരണം ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.