
കുവൈറ്റ്: ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേരെ മനുഷ്യക്കടത്ത്, വ്യാജ സ്റ്റാംപ് നിർമ്മാണം എന്നീ കേസുകളിലായി കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു(Human Trafficking). വിസ കച്ചവടം നടത്താൻ 1,700 മുതൽ 1,900 കുവൈത്ത് ദിനാർ വരെ വാങ്ങി മനുഷ്യക്കടത്ത് നടത്തിയെന്നാണ് രണ്ട് പേർക്കെതിരെയുള്ള ആരോപണം. കുവൈറ്റിലേക്ക് ഇവരുടെ നാട്ടിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്.
വ്യാജ സ്റ്റാംപുകൾ സർക്കാരിന്‍റെ ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനത്തിലൂടെ നിർമ്മിച്ചു നൽകിയെന്നാണ് മൂന്നാമത്തെയാൾക്കെതിരെയുള്ള കേസ്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പോലീസ് വലിയ അളവിൽ വ്യാജ സ്റ്റാംപുകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുക്കുകയും പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്‍റാണ് ഇക്കാര്യം അറിയിച്ചത്.