
'രാത്രി കാലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ എത്രത്തോളമുണ്ട്?' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്ററ്ററും ഇന്‍ഫ്‌ളൂവന്‍സറുമായ തൃഷ രാജ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുലര്‍ച്ചെ 2.37 ന് ദുബൈയിലെ നഗരങ്ങളിലൂടെ നടക്കുന്ന ഒരു വീഡിയോയാണ് തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വിജനമായ തെരുവിലൂടെ ഭയമില്ലാതെ തൃഷ നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ലോകത്ത് മറ്റൊരിടത്തും തനിക്ക് ഇത്ര ആത്മവിശ്വസത്തോടെ നടക്കാന്‍ കഴിയില്ലെന്നും തൃഷ വീഡിയോയില്‍ പറയുന്നു.
"ഗായ്‌സ്. ഇപ്പോള്‍ സമയം പുലര്‍ച്ചെ 2.37. ഞാന്‍ ഒറ്റക്ക് റോഡിലൂടെ നടക്കുകയാണ്. ലോകത്ത് ഇത് സാധ്യമാകുന്ന ഒരേ ഒരു സ്ഥലമാണ് ദുബായ്. 'ഹബീബി കം ടു ദുബൈയ്' ഇവിടെ സ്ത്രീകള്‍ വളരെ സുരക്ഷിതരാണ്." - തൃഷ പറയുന്നു. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയിൽ വൈറലായി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നീണ്ട കുറിപ്പും തൃഷ പങ്കുവെച്ചു.
"ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എപ്പോഴും എന്തിനും വലിയ നിയന്ത്രണങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിട്ടത് രാത്രി പുറത്തിറങ്ങുന്നത് സംബന്ധിച്ചാണ്. സ്ത്രീകള്‍ രാത്രി ഒറ്റക്ക് പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് കേട്ട് വളര്‍ന്നത്. സുരക്ഷിമായി പുറത്തിറങ്ങാന്‍ സഹോദരങ്ങളോ ആണ്‍സുഹൃത്തുക്കളോ ഒപ്പമുണ്ടാവണമായിരുന്നു.
എന്നാല്‍ ദുബായില്‍ കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്. കഴിഞ്ഞ ദിവസം രാത്രി ഞാൻ ഒറ്റക്ക് നടന്ന് വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തി. രാത്രി കാലങ്ങളില്‍ സുരക്ഷിതരല്ല എന്ന ഒറ്റ കാരണം കൊണ്ട് പുറത്തിറങ്ങാന്‍ വിലക്കപ്പെട്ട എന്നെ സംബന്ധിച്ച് ഇത് വലിയ അതിശയമുണ്ടാക്കി. കാരണം പുറത്തിറങ്ങി നടക്കാന്‍ എനിക്ക് പേടി തോന്നിയില്ല. തലതാഴ്ത്തി നടക്കേണ്ടി വന്നില്ല. ആത്മവിശ്വാസത്തോടെ ഫ്രീയായി ഞാന്‍ നടന്നു. ഗേള്‍സ്, നിങ്ങള്‍ എപ്പോഴെങ്കിലും ഒരു സ്വതന്ത്ര ജീവിതം സ്വപ്‌നം കണ്ടിട്ടുണ്ടെങ്കില്‍, ഭയമില്ലാതെ രാത്രി കാലങ്ങളില്‍ സഞ്ചരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ ദുബൈയില്‍ അത് സാധ്യമാണ്.'' - തൃഷ കുറിച്ചു.
നിരവധിയാളുകള്‍ സമാനമായ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തി. എന്നാല്‍ തൃഷയുടെ അഭിപ്രായത്തോട് വിയോജിപ്പ് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില നഗരങ്ങളില്‍ ഇത് സാധ്യമാണെന്ന് പലരും അവകാശപ്പെട്ടു. മുംബൈയിലും ചെന്നൈയിലും രാത്രി കാലങ്ങളില്‍ ഇത് സാധ്യമാണെന്ന് ചിലര്‍ പറഞ്ഞു.