ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നൽകി (Congress candidate list Kerala 2026). 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം ശരിവെച്ചത്. സിറ്റിംഗ് എം.എൽ.എമാരിൽ മൂന്ന് പേരൊഴികെ എല്ലാവർക്കും അതാത് മണ്ഡലങ്ങളിൽ തന്നെ അവസരം നൽകാൻ തീരുമാനമായി.
പട്ടികയിലെ പ്രധാന മാറ്റങ്ങൾ
ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. ഇവിടെ പുതിയ സ്ഥാനാർത്ഥിയെ പരിഗണിക്കും. അതേസമയം , മത്സരിക്കാനില്ലെന്ന് സ്വയം അറിയിച്ചതിനെത്തുടർന്ന് സിറ്റിംഗ് എം.എൽ.എ കെ. ബാബുവിനെ പട്ടികയിൽ നിന്നും ഒഴിവാക്കി. എന്നാൽ ,എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റി വീണ്ടും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
കെ. സുധാകരൻ ഉൾപ്പെടെയുള്ള ചില എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, നിലവിൽ ആരെയും പരിഗണിക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചാലുടൻ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
സീറ്റ് ഉറപ്പിച്ച പ്രമുഖർ
പ്രതിപക്ഷ നേതാക്കളായ വി.ഡി. സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്). സിറ്റിംഗ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), ഉമ തോമസ് (തൃക്കാക്കര), അൻവർ സാദത്ത് (ആലുവ), റോജി എം. ജോൺ (അങ്കമാലി) തുടങ്ങിയവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
പുതിയ മുഖങ്ങളും തിരിച്ചുവരവും
അതേസമയം , വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, തൃത്താലയിൽ വി.ടി. ബൽറാം, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല എന്നിവരും പട്ടികയിലുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലും വയനാട്ടിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാർ തന്നെ പോരാട്ടത്തിനിറങ്ങും. സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പരിചയസമ്പന്നർക്കും തുല്യ പ്രാധാന്യം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

