
വാഷിംഗ്ടൺ: അമേരിക്കയുടെ 46 -ാം പ്രസിഡന്റായ ജോ ബൈഡൻ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന്റെ പടിയിറങ്ങി(Joe Biden). 2024 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായാധിക്യം മൂലം മത്സരത്തിൽ നിന്നും ദയനീയമായി പിൻവാങ്ങുകയായിരുന്നു. ബൈഡൻ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് വിരാമമിട്ടത്.
1942 നവംബർ 20ന് പെൻസിൽവേനിയയിലെ സ്‌ക്രാൻടണിലാണ് ജോ ബൈഡൻ ജനിച്ചത്. 1972 മുതൽ ആറ് തവണ അദ്ദേഹം ഡെലവെയറിൽ നിന്ന് സെനറ്റർ ആയി. 1972 ൽ ആദ്യ ഭാര്യ നീലിയയേയും ഒരു വയസ്സുള്ള മകൾ നവോമിയേയും ജോ ബൈഡന് കാറപകടത്തിൽ നഷ്ടമായി. മൂത്ത മകനും ഡെലാവെയർ മുൻ അറ്റോർണി ജനറലുമായ ബോ ബൈഡൻ 2015 ൽ ക്യാൻസർ ബാധിച്ചു മരിക്കുകയും ചെയ്തു. ബറാക് ഒബാമയുടെ കാലത്ത് (2009 മുതൽ 2017 വരെ) യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു. യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റ് എന്ന റെക്കാഡ് ബൈഡനായിരുന്നു. 2021ൽ ചുമതലയേൽക്കുമ്പോൾ 78 വയസും 61 ദിവസവുമായിരുന്നു ജോ ബൈഡന്റെ പ്രായം. എന്നാൽ ഇന്നലെ ട്രംപ് അധികാരത്തിൽ കയറിയതോടെ ഈ റെക്കാഡ് തകർത്തു. ട്രംപിന് 78 വയസ് തികഞ്ഞ് 220 ദിവസം പിന്നിടാവെ ആണ് ഇന്നലെ അധികാരമേറ്റത്.