തിരുവനന്തപുരം : ഓണത്തിൻ്റെ വരവറിയിച്ച് അത്തം പിറന്നു. ഇന്ന് അത്തം ഒന്നാണ്. അടുത്ത പത്ത് ദിവസത്തേക്ക് തുമ്പയും മുക്കുറ്റിയുമെല്ലാം ചേർത്ത് വീടുകളുടെ മുറ്റങ്ങളിൽ പൂക്കളങ്ങൾ നിറയും. തിരുവോണത്തിന് മാവേലിത്തമ്പുരാനെ വരവേൽക്കാൻ ഏവരും ഒരുങ്ങുകയാണ്.(Athachamayam kerala 2025)
വസന്തം മുറ്റത്തെയാകെ അലങ്കരിക്കുന്നു. ഇന്ന് തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര നടക്കും. കേരളത്തിൽ ഔദ്യോഗികമായി ഇന്ന് ഓണാഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 9ന് മന്ത്രി എം ബി രാജേഷാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നത്. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും.
ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത് നടൻ ജയറാം ആണ്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. ഘോഷയാത്ര കണക്കിലെടുത്ത് ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 3 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 450 പോലീസുകാരെയും സുരക്ഷാക്രമീകരണത്തിനായി വിന്യസിച്ചിട്ടുണ്ട്. സൗജന്യ ഓണക്കിറ്റ് വിതരണവും ഇന്ന് മുതൽ ആരംഭിക്കും.