
കാൺപൂർ, ഉത്തർപ്രദേശ്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ഒരു 'പൊതുജന പോരാട്ട'ത്തിന്റെ ദൃശ്യങ്ങളാണ്. ഭർത്താവിനെ കാമുകിയോടൊപ്പം തിരക്കേറിയ റോഡിൽ വെച്ച് കൈയോടെ പിടികൂടിയ ഭാര്യ, കാമുകിയുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
കാൺപൂരിലെ നർവാൾ മോഡിന് സമീപമാണ് സംഭവം. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് സംശയമുണ്ടായിരുന്ന ഭാര്യ, ഭർത്താവിനെ രഹസ്യമായി പിന്തുടരുന്നതിനിടെയാണ് കാമുകിയോടൊപ്പം കണ്ടെത്തിയത്. ഇതോടെ യുവതി ആദ്യം ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ, കാമുകി ഇതിൽ ഇടപെട്ടു. ഇതോടെ ഭാര്യയും കാമുകിയും തമ്മിലായി ഏറ്റുമുട്ടൽ. നിമിഷങ്ങൾക്കകം വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് വഴിമാറി. നടുറോഡിൽ ഇരുവരും പരസ്പരം തലമുടിയിൽ പിടിച്ച് വലിച്ചും മർദിച്ചും അടി കൂടുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തി.
ഇവർ തമ്മിലുള്ള സംഘർഷം കാരണം അതുവഴി പോയ വാഹനങ്ങളെല്ലാം നിർത്തിയിടേണ്ടി വന്നു. നിരവധി യാത്രക്കാർ റോഡ് തടസ്സപ്പെടുത്തി കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
സംഘർഷം കടുക്കുന്നതിനിടെ ഭർത്താവ് ഇടപെട്ടെങ്കിലും, കാമുകിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചത്. ഭാര്യയെ അടിക്കാനായി കാമുകിയോട് ഭർത്താവ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. വഴിയാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ട് ഇരുവരോടും പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും വഴക്ക് തുടരുകയായിരുന്നു. ഒടുവിൽ വഴക്ക് തടയാനെത്തിയ ഭർത്താവിനെ ഭാര്യ തള്ളി മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ അതിരുകടന്ന രംഗങ്ങൾ കണ്ട് നിന്നവരെല്ലാം അമ്പരന്നു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് നടുറോഡിലെ സംഘർഷത്തിന് അവസാനമായത്.