ന്യൂഡൽഹി: ന്യൂയോർക്കിന്റെ മേയറായി അധികാരമേറ്റതിന് പിന്നാലെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ മേയറാണ് മംദാനി. തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന ദിനത്തിൽ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.(Zohran Mamdani's letter to Umar Khalid, who is in Tihar Jail after being sworn in as New York Mayor)
"കയ്പുള്ള അനുഭവങ്ങൾ ഒരാളെ പൂർണ്ണമായും കീഴടക്കാൻ അനുവദിക്കരുത്" എന്ന ഉമറിന്റെ വാക്കുകളെ താൻ എപ്പോഴും ഓർക്കാറുണ്ടെന്ന് മംദാനി കുറിച്ചു. "ഞങ്ങളെല്ലാവരും താങ്കളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും കുടുംബത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും" കത്തിൽ പറയുന്നു. ഉമർ ഖാലിദിന്റെ മോചനത്തിനായി നേരത്തെയും മംദാനി ശബ്ദമുയർത്തിയിട്ടുണ്ട്:
2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ, വിചാരണയില്ലാതെ ആയിരം ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ ഉമർ ഖാലിദിന്റെ രചനകൾ മംദാനി പൊതുവേദിയിൽ വായിച്ചിരുന്നു. വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച യുവാവിനെ വിചാരണയില്ലാതെ തടങ്കലിലിടുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നായിരുന്നു അസംബ്ലി അംഗമായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ നിലപാട്.