ബെംഗളൂരു: വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ഉണ്ടെന്ന് ആരോപിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. 37 കാരനായ ലോക്നാഥ് സിങിനെയാണ് ഭാര്യയും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം.
കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. . ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് ലോക്നാഥിനെ പ്രതികൾ മയക്കികിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തു. ലോക്നാഥിനുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങള്‍ ഭാര്യയും ഭാര്യാമാതാവും കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതക കാരണമെന്നാണ് നോർത്ത് ബെംഗളൂരു ഡിസിപി സൈദുൽ അദാവത് പറഞ്ഞു.
വിവാഹശേഷം ഭാര്യയെ ലോക്നാഥ് അവരുടെ മാതാപിതാക്കളുടെ വീട്ടിലാക്കിയിരുന്നു. വിവാഹേതര ബന്ധത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നു. ഒടുവിൽ വിവാഹമോചനം നേടാൻ ലോക്നാഥ് തീരുമാനിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഇതിനിടെ ലോക്നാഥ് ഭാര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടയാക്കി. തുടർന്നാണ് അമ്മയും മകളും ലോക്നാഥിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.