ബെംഗളൂരു: കർണാടകയിലെ യെലഹങ്ക കൊഗിലു ഗ്രാമത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതിയിൽ കർശന നിബന്ധനകളുമായി സർക്കാർ. അഞ്ച് വർഷത്തെ താമസരേഖകൾ ഹാജരാക്കാൻ കഴിയുന്നവർക്ക് മാത്രമേ സർക്കാർ ഫ്ലാറ്റുകൾ അനുവദിക്കൂ എന്നാണ് പുതിയ തീരുമാനം. ഇതോടെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ വലിയൊരു വിഭാഗം ആശങ്കയിലായി.(Yelahanka rehabilitation, 5-year residence permit mandatory)
ഫ്ലാറ്റ് അനുവദിക്കുന്നതിനായി അപേക്ഷകരുടെ ആധാർ കാർഡ്, വോട്ടർ ഐഡി, വൈദ്യുതി കണക്ഷൻ എന്നീ രേഖകൾ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിശോധിക്കും. നിലവിൽ 260 പേരാണ് പുനരധിവാസത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം കൊഗിലുവിൽ പൊളിച്ചുനീക്കിയത് 167 വീടുകൾ മാത്രമാണ്. അപേക്ഷകരിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയത്തിലാണ് ഉദ്യോഗസ്ഥർ.
പുതിയ നിബന്ധനകൾക്കെതിരെയും പുനരധിവാസത്തിലെ അനിശ്ചിതത്വത്തിനെതിരെയും നേരത്തെ കുടിയിറക്കപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തി. 'കോകില മോഡൽ' പുനരധിവാസം തങ്ങൾക്കും ലഭ്യമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ ഡിസംബറിലാണ് കൊഗിലു ഗ്രാമത്തിലെ ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കൈയേറ്റങ്ങൾ ജിബിഎ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കിയത്. കുളത്തോട് ചേർന്നുള്ള ഭൂമി കൈയേറി നിർമ്മിച്ചതാണെന്ന് ആരോപിച്ചായിരുന്നു നടപടി.