
വർഷങ്ങൾനീണ്ട പോരാട്ടത്തിന് ശേഷം തമിഴ്‌നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. വർഷങ്ങളായി പിന്നാക്കവിഭാഗക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലവട്ടം ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ അകറ്റിനിർത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയശേഷമാണ് ക്ഷേത്രപ്രവേശനത്തിനുള്ള അവസരം ഒരുങ്ങിയത്. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് ദളിത് കുടുംബാംഗങ്ങൾ ദർശനം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തി.