
മുംബൈ: ധാരാളം കോടീശ്വരന്മാരാൽ സമ്പന്നമാണ് നമ്മുടെ ഇന്ത്യ. കോടീശ്വരന്മാരുടെ പേരുപറയാൻ ആവശ്യപ്പെട്ടാൽ നമ്മൾ ആദ്യം പറയുന്നത് മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും പേരായിരിക്കും അല്ലെ? കാരണം ഇന്ത്യയിൽ സെലിബ്രിറ്റികളെ പോലെ തന്നെ ധാരാളം ആരാധകരും ഈ കോടീശ്വര കുടുംബത്തിനുണ്ട്(World Jio Plaza Rent). അടുത്തിടെ 5000 കോടിയോളം ചെലവിട്ട് നടത്തിയ ആനന്ത് അംബാനിയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത് അതിനൊരു ഉദാഹരണമാണ്. ഈ അടുത്ത് പുറത്തുവന്ന ഫോബ്സ് മാഗസീൻ കണക്ക് പ്രകാരം 92 ബില്യൺ ഡോളർ അംബാനിക്ക് ആസ്തിയായുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ അബാംനിയെക്കുറിച്ച് പുതിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
അംബാനിയുടെ ഏറ്റവും പുതിയ ബിസിനസ് മോഡലായ ജിയോ വേൾഡ് പ്ലാസയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ഈ ആഡംബര മാൾ ആഗോള ഹൈ എൻഡ് ഫാഷൻ ബ്രാൻഡുകളുടെ പ്രധനപ്പെട്ട ലക്ഷ്യ സ്ഥാനമായി മാറിയിരിക്കുകയാണ്. ജിയോ വേൾഡ് സെന്ററിന്റെ ഭാഗമായി 2023ൽ ആണ് അംബാനി ജിയോ വേൾഡ് പ്ലാസ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ എന്ന ടാഗോട് കൂടിയാണ് വേൾഡ് പ്ലാസയെ അവതരിപ്പിച്ചത്. ലോകത്ത് പേരുകേട്ട ബ്രാൻഡുകളുടെ വസ്ത്രങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മുംബൈയിലെ റീട്ടെയിൽ വിതരണത്തിന്റെ മുഖം ആകെ മാറ്റിമറിക്കാൻ ജിയോ വേൾഡ് പ്ലാസയ്ക്ക് സാധിച്ചിട്ടുണ്ട്. മുംബൈയിലെ ബാന്ദ്ര-കുർള കോപ്ലംക്സിൽ സ്ഥിതി ചെയ്യുന്ന വേൾഡ് ജിയോ പ്ലാസയിൽ നിന്ന് അംബാനിയുടെ അക്കൗണ്ടിലേക്ക് വാടകയായി കോടികൾ ലഭിക്കുന്നുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ വാടക എത്ര വലിയ തുകയാണെങ്കിലും അത് മുടക്കി ആഡംബര ബ്രാൻഡുകൾ ജിയോ വേൾഡ് പ്ലാസയെ ലക്ഷ്യമാക്കി എത്തി. ഫാഷൻ കമ്പനിയായ ലൂയി വിറ്റൺ ആണ് ജിയോ പ്ലാസയിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഡംബര ബ്രാൻഡുകളിൽ ഒന്ന്. 7365 സ്‌ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന ലൂയി വിറ്റണിന്റെ ഔട്ട്‌ലെറ്റ് ഒരു മാസം നൽകുന്ന വാടക 40.5 ലക്ഷമാണെന്ന് റിപോർട്ടുകൾ പറയുന്നു.
ഡിയോർ ആണ് മറ്റൊരു പ്രമുഖ ബ്രാൻഡ്. 3317 സ്‌ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന ഡിയോറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഔട്ട്‌ലെറ്റായ ബ്രാൻഡ് ഔട്ട്‌ലെറ്റിന്റെ ഒരു മാസത്തെ വാടക 21.56 ലക്ഷം രൂപയാണ്. ബർബെറി, ഗൂച്ചി, കാർട്ടിയർ, ബൾഗാരി, ഐഡബ്ല്യുസി ഷാഫൗസെൻ, റിമോവ തുടങ്ങിയവയാണ് മറ്റ് പ്രമുഖ ബ്രാൻഡുകൾ. ഇവ ഓരോന്നും ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ ഓരോ മാസവും നൽകുന്നത്.