ന്യൂഡൽഹി: രൂപയുടെ വിനിമയ നിരക്ക് നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പ്രശംസിച്ച് ലോകബാങ്ക്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നതിൽ ലോകബാങ്ക് ഉദ്യോഗസ്ഥർ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ ആഗോള പ്രതിസന്ധികളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കരുത്തുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി.(World Bank praises RBI for maintaining rupee value)
വിനിമയ നിരക്കിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിൽ ആർബിഐയുടെ നയം വളരെ കൃത്യമാണെന്ന് ലോകബാങ്ക് ഇന്ത്യയിലെ ലീഡ് എക്കണോമിസ്റ്റ് ഔറേലിയൻ ക്രൂസ് പറഞ്ഞു. വിപണിയിലെ വൻതോതിലുള്ള ഘടനാപരമായ മാറ്റങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കാതെ തന്നെ, വിനിമയ നിരക്കിലുണ്ടാകുന്ന പെട്ടെന്നുള്ള ആഘാതങ്ങൾ തടയാൻ ആർബിഐക്ക് സാധിക്കുന്നുണ്ട്.
ആർബിഐയുടെ നയങ്ങൾ അർത്ഥവത്താണെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകിയതിനെത്തുടർന്ന് 2025-ന്റെ രണ്ടാം പകുതിയിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടത് രൂപയുടെ മൂല്യത്തെ ബാധിച്ചിരുന്നു.

