

പട്‌ന: ലോകബാങ്കിൽനിന്ന് ലഭിച്ച 14,000 കോടി രൂപയുടെ ഫണ്ട് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി നിതീഷ് കുമാർ സർക്കാർ വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി (ജെ.എസ്.പി.) രംഗത്ത്. സൗജന്യങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഈ ഫണ്ട് ചെലവഴിച്ചെന്നും ജെ.എസ്.പി. ആരോപിച്ചു. ജെ.എസ്.പി. ദേശീയ അധ്യക്ഷൻ ഉദയ് സിങ് ശനിയാഴ്ച മാധ്യമങ്ങളോടാണ് ഈ ആരോപണം ഉന്നയിച്ചത്.(World Bank funds diverted, Allegation against Nitish government)
പൊതുപണം ഉപയോഗിച്ച് ജനങ്ങളുടെ വോട്ട് 'വാങ്ങാൻ' വേണ്ടി നിതീഷ് കുമാർ സർക്കാർ ജൂൺ മാസം മുതൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ 40,000 കോടി രൂപ ധൂർത്തടിച്ചതായും ഉദയ് സിങ് ആരോപിച്ചു. "മുൻപെങ്ങുമില്ലാത്ത വ്യാപ്തി ഇതിനുണ്ട്. ലോകബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച 14,000 കോടി രൂപ പോലും ആനുകൂല്യങ്ങൾക്കും സൗജന്യങ്ങൾക്കുമായി വകമാറ്റി ചെലവഴിച്ചു."
ആർ.ജെ.ഡി. അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് 'ജംഗിൾ രാജ്' മടങ്ങിവരുമെന്ന ഭയത്തെത്തുടർന്ന് ജൻ സുരാജ് പാർട്ടിയുടെ ഒരു വിഭാഗം വോട്ടുകൾ എൻ.ഡി.എയ്ക്ക് ലഭിച്ചതായും ഉദയ് സിങ് കൂട്ടിച്ചേർത്തു. ബിഹാർ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ജെ.എസ്.പിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.