

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചതായി പരാതി. ജനുവരി 15-ന് നടന്ന വോട്ടെടുപ്പിനിടെ തന്നെയും മറ്റ് സ്ത്രീകളെയും വഞ്ചിച്ച് മറ്റൊരു സ്ഥലത്തെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചെന്നാണ് ബീഡ് ജില്ലയിലെ ഗേവ്രൈ താലൂക്കിൽ നിന്നുള്ള സ്ത്രീ പോലീസിൽ പരാതി നൽകിയത്. ഇതുസംബന്ധിച്ച് ഇവർ ബീഡ് ജില്ലാ പോലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി.(Woman files complaint about being forced to vote on pretext of temple visit in in Maharashtra)
സ്വയം സഹായസംഘത്തിന്റെ യോഗത്തിനെന്നും പുണെ ജില്ലയിലെ പ്രസിദ്ധമായ ജെജൂരി ഖണ്ഡോബ ക്ഷേത്രത്തിൽ ദർശനത്തിനെന്നും പറഞ്ഞാണ് സ്ത്രീകളെ കൊണ്ടുപോയത്. നാല് ബസുകളിലായി പിംപ്രി–ചിഞ്ച്‌വഡിലേക്കാണ് തങ്ങളെ കൊണ്ടുപോയതെന്ന് പരാതിക്കാരി പറയുന്നു. അവിടെ എത്തിയപ്പോഴാണ് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യാൻ ഇവർ നിർബന്ധിതരായി. വോട്ടെടുപ്പ് നടപടികളെക്കുറിച്ച് തങ്ങൾക്ക് മുൻധാരണ ഇല്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വോട്ട് ചെയ്യിപ്പിച്ചതിന് പിന്നാലെ ഇവരെ പോലീസ് പിടികൂടുകയും വൈകുന്നേരം ആറുമണിയോടെയാണ് വിട്ടയച്ചതെന്നും യുവതി ആരോപിക്കുന്നു. തന്നെ വഞ്ചിച്ച സ്ത്രീക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമെന്നും ഈ വോട്ടിന് പ്രതിഫലമായി താൻ പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ഇവർ പ്രതികരിച്ചു.