

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും. അവധി ദിനങ്ങൾ ഒഴിവാക്കിയാൽ 15 ദിവസം മാത്രമാണ് സഭ സമ്മേളിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടക്കുന്നതിനാൽ ഇത്തവണത്തെ സമ്മേളനം ചൂടേറിയ ചർച്ചകൾക്ക് വേദിയാകുമെന്നാണ് പ്രതീക്ഷ.(Winter session of Parliament from December 1 to 19)
സഭാ സമ്മേളനത്തിൻ്റെ കാലാവധി വെട്ടിചുരുക്കിയതിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. 'വഴിപാട് സമ്മേളനം' എന്നും, 'കേന്ദ്ര സർക്കാർ ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്' എന്നും കോൺഗ്രസ് വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും "പാർലമെൻ്റോഫോബിയ" ആണെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ പരിഹാസം. ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന് പുറമെ മറ്റ് സുപ്രധാന വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.
ഹരിയാന തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം, രാജ്യത്ത് തുടരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച പ്രതിഷേധങ്ങൾ എന്നിവയാണ് ഇത്. ശൈത്യകാല സമ്മേളനത്തിൽ സർക്കാർ നിരവധി സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ 2025, ജമ്മു കശ്‌മീർ പുനഃസംഘടനാ ഭേദഗതി ബിൽ 2025 എന്നിവയാണ് അവയിൽ ചിലത്.
നേരത്തെ ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെയായിരുന്നു പാർലമെൻ്റിൻ്റെ മൺസൂൺ സെഷൻ നടന്നത്. 32 ദിവസങ്ങൾക്കിടെ 21 സെഷനുകളിൽ മാത്രമാണ് സഭ സമ്മേളിച്ചത്. ഈ സമയത്ത് 15 ബില്ലുകൾ പാസാക്കിയെങ്കിലും, സഭാ സമ്മേളനത്തിനായി നിശ്ചയിച്ച മൂന്നിൽ രണ്ട് സമയവും പ്രതിപക്ഷ പ്രതിഷേധം മൂലം തടസ്സപ്പെട്ടിരുന്നു.