മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും വിദേശനയത്തിലും അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തടവിലാക്കിയ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ സുരക്ഷയെയും പരമാധികാരത്തെയും കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.(Will Trump kidnap Modi too, questions Prithviraj Chavan)
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വിവാദ പരാമർശമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. "വെനസ്വേലയിൽ സംഭവിച്ചത് നാളെ ഇന്ത്യയിലും സംഭവിക്കുമോ? ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ?" എന്ന് അദ്ദേഹം ചോദിച്ചു. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ മറ്റൊരു രാജ്യം സൈനികമായി നേരിടുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് മുന്നിൽ മുട്ടുമടക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചുവെന്നും, "മോദി എന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു" എന്നും ട്രംപ് ഒരു ഓഡിയോ ക്ലിപ്പിൽ അവകാശപ്പെട്ടതായി ഖാർഗെ ചൂണ്ടിക്കാട്ടി.
അമേരിക്കൻ താരിഫുകളെ ഭയന്ന് മോദി രാജ്യതാൽപര്യം പണയപ്പെടുത്തുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ താൻ വലിയ പങ്കുവഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങളെ കോൺഗ്രസ് തള്ളി. 70 തവണയെങ്കിലും ട്രംപ് ഇത് ആവർത്തിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ ഖാർഗെ, ലോകം തനിക്ക് മുന്നിൽ കുനിയുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം, എന്നാൽ ഇന്ത്യ അതിന് തയ്യാറാവില്ലെന്ന് വ്യക്തമാക്കി. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പോലെ ലോകത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കാലം അധികം വൈകാതെ അവസാനിക്കും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോൺഗ്രസ് നേതൃത്വം ഓർമ്മിപ്പിച്ചു.