ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം ശക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തുറന്നുകാട്ടുന്നത് തുടരുമെന്നും, വോട്ട് കൊള്ളയിലൂടെ എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതെന്ന് രാജ്യത്തെ യുവതലമുറയ്ക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.(Will reveal to the younger generation how Modi became PM through vote-rigging, Rahul Gandhi)
"വോട്ട് കൊള്ളയിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എങ്ങനെയെന്ന് രാജ്യത്തെ ജെൻ സിക്കും യുവാക്കൾക്കും ഞങ്ങൾ വ്യക്തമാക്കിക്കൊടുക്കും. ഞങ്ങളുടെ പക്കൽ ധാരാളം മെറ്റീരിയലുകൾ ഉണ്ട്. ഈ പ്രക്രിയ തുടരും," മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ പറഞ്ഞു.
ഹരിയാനയിൽ വലിയ തോതിൽ വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. തന്റെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"വ്യാജ വോട്ട്, വ്യാജ ഫോട്ടോ എന്നിവയെ ബിജെപി ന്യായീകരിക്കുന്നു. ഒരു ബ്രസീലിയൻ പൗരയുടെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ചെയ്തത്?" – അദ്ദേഹം ചോദിച്ചു. ഹരിയാനയിൽ ഒരാൾക്ക് ഒന്നിലേറെ വോട്ടുകൾ ഉണ്ട്. ബിഹാറിലും മധ്യപ്രദേശിലും ഗുജറാത്തിലും ഛത്തീസ്ഗഢിലുമെല്ലാം വോട്ട് കൊള്ള നടന്നു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.