ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി രാജ്യം വിടാനൊരുങ്ങുന്നു എന്ന വാർത്തകൾ തള്ളി ഇന്ത്യയിലെ ഇറാൻ എംബസി. ഇത്തരം റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ശത്രുരാജ്യങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണെന്നും എംബസി വ്യക്തമാക്കി.(Will not leave the country, Iranian embassy against news against Ayatollah Ali Khamenei)
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ ജനങ്ങൾ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ സേനയും സൈന്യവും സർക്കാർ ഉത്തരവുകൾ ലംഘിച്ചേക്കുമെന്നും, അങ്ങനെയുണ്ടായാൽ കുടുംബത്തിലെ 20 അംഗങ്ങൾക്കൊപ്പം ഖമനയി റഷ്യയിലേക്ക് കടക്കുമെന്നുമായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
വ്യാജ റിപ്പോർട്ടുകളെ ശക്തമായി അപലപിക്കുന്നുവെന്ന് അറിയിച്ച എംബസി, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. ഇസ്രയേലുമായി 12 ദിവസം നീണ്ടുനിന്ന കടുത്ത യുദ്ധസാഹചര്യത്തിൽ പോലും ഖമനേയി രാജ്യം വിടാൻ തയ്യാറായിട്ടില്ലെന്ന് എംബസി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ രാജ്യം വിടേണ്ട അവസ്ഥയില്ലെന്നും ഇത്തരം വാർത്തകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.