വാൽപ്പാറ : തമിഴ്നാട് വാൽപ്പാറയിൽ ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാകുന്നു. സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി കാട്ടാന ആക്രമിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.(Wild elephant attack in Valparai, Estate worker's house destroyed)
പാർവതി എന്ന യുവതിയുടെ പാടിയാണ് ആന ആക്രമിച്ചത്. ആക്രമണത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായി തകർന്നു. അടുക്കളയിൽ ഉണ്ടായിരുന്ന സാധനങ്ങൾ കാട്ടാന ഭക്ഷിക്കുകയും ജനലും വാതിലും തകർക്കുകയും ചെയ്തിട്ടുണ്ട്.
വീടിന് സമീപം നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പിന്നീട് ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്തിയത്. എന്നാൽ ഈ മേഖലയിലേക്ക് കാട്ടാനക്കൂട്ടവും ഒറ്റയാനുകളും തുടർച്ചയായി എത്തുന്നുണ്ടെന്ന ആശങ്കയിലാണ് സമീപവാസികൾ.
ഇന്നലെയും വാൽപ്പാറയിൽ സമാനമായ ആക്രമണം നടന്നിരുന്നു. നാല്പതിലധികം കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണ് കാട്ടാന ആക്രമിച്ചത്. ക്ലാസ് മുറിയിൽ കയറിയ കാട്ടാന ഡെസ്കും ബെഞ്ചും ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.
തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടിയ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ഫെൻസിങ് ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് എത്തുന്നത് തടയണമെന്നാണ് നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും പ്രധാന ആവശ്യം.