ന്യൂഡൽഹി: അമേരിക്ക ഏർപ്പെടുത്തിയ കനത്ത ഇറക്കുമതി തീരുവയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ അദ്ദേഹം, ട്രംപുമായുള്ള തർക്കങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് നേരിട്ടത്.(Why should two people in 80s fight, Lula da Silva seeks Gandhian path in fight with Trump)
അടുത്ത മാസം നടക്കാനിരിക്കുന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ എന്ത് നിലപാടെടുക്കും എന്ന ചോദ്യത്തിന്, “രണ്ട് 80 വയസ്സുകാർ തമ്മിൽ എന്തിന് വഴക്കിടണം?” എന്നായിരുന്നു ലുലയുടെ മറുപടി. അമേരിക്കയുമായി ഒരു വ്യാപാര യുദ്ധത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്ന് ലുല വ്യക്തമാക്കി. നമ്മൾ എല്ലാവർക്കും മാതൃകയാകേണ്ടവരാണ്. യുദ്ധം വേണ്ടെന്ന നിലപാടിലാണ് ഞാൻ. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നു, അദ്ദേഹം പറഞ്ഞു.
പൊതുവേദികളിൽ ട്രംപ് ടിവി ഷോയിലേതുപോലെ നാടകീയമായി പെരുമാറുമെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹം ശാന്തനാണെന്നും ലുല നിരീക്ഷിച്ചു. മുൻ ബ്രസീലിയൻ പ്രസിഡന്റ് ബോൽസനാരോയ്ക്ക് എതിരെയുള്ള അട്ടിമറി കേസിലെ വിചാരണയെത്തുടർന്നാണ് ട്രംപ് ബ്രസീലിന് മേൽ 50 ശതമാനം തീരുവ ചുമത്തിയത്. ഇത് ഇരുനേതാക്കളും തമ്മിലുള്ള വാക്പോരിന് വഴിതെളിച്ചിരുന്നു. മാർച്ചിലാണ് ട്രംപും ലുലയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

