ന്യൂഡൽഹി: തലസ്ഥാനത്തെ വായു മലിനീകരണത്തിന് പിന്നാലെ ആശങ്ക ഉയർത്തി ഡൽഹിയിൽ യമുന നദിയിൽ വിഷപ്പത (Toxic Foam) വീണ്ടും പ്രത്യക്ഷപ്പെട്ടു. ഛഠ് പൂജ നടക്കാനിരിക്കെ, രാസവസ്തു തളിച്ച് പത നശിപ്പിക്കാൻ ഡൽഹി സർക്കാർ പ്രത്യേക ദൗത്യം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഈ താത്കാലിക നടപടി കൊണ്ട് ഫലമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.(While air pollution persists, froth also takes it's part in Yamuna)
വായുമലിനീകരണം കഴിഞ്ഞാൽ ശൈത്യകാലത്ത് ഡൽഹി സർക്കാറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് യമുന നദിയിലെ വിഷപ്പത. ഇത്തവണ പ്രതിസന്ധി മറികടക്കാൻ സകല അടവുകളും പയറ്റുകയാണ് ഡൽഹി സർക്കാർ. വിഷപ്പത നശിപ്പിക്കാനായി ബോട്ടുകൾ തലങ്ങും വിലങ്ങും കുതിച്ചു പായുകയാണ്.
ഛഠ് പൂജയ്ക്ക് ഭക്തർ മുങ്ങാൻ എത്തുന്ന 17 ഇടങ്ങളിലും പത നശിപ്പിക്കാൻ ബോട്ടുകൾ ഡൽഹി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. 'ഫ്രോത്ത് സപ്രഷൻ ഡ്രൈവ്' (Foam Suppression Drive) എന്നാണ് ഈ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
ബിജെപി - എഎപി പോര്
പ്രത്യേക രാസവസ്തുക്കൾ തളിച്ചാണ് പത നശിപ്പിക്കുന്നത്. എന്നാൽ നദിയിൽ കുളിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് അധികൃതർ പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി യമുന ശുചീകരണം അഭിമാന പദ്ധതിയായി ഏറ്റെടുത്തിരിക്കുകയാണ്.
എന്നാൽ, വെള്ളം ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി യമുനയിലെ ഒരു ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ വെല്ലുവിളി. രാഷ്ട്രീയ പോര് മുറുകുമ്പോഴും മലിനീകരണത്തിന്റെ തോത് കുറയാത്തതിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ. യമുന ഡൽഹിയിലെത്തും മുമ്പേ വ്യവസായ മാലിന്യങ്ങൾ നദിയിലേക്ക് തള്ളുന്നത് തടയാതെ വിഷപ്പത ഇല്ലാതാകില്ലെന്ന് നദിക്കരയിൽ താമസിക്കുന്നവർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് ഡൽഹി യമുനാ തീരത്ത് ഛഠ് പൂജയിൽ പങ്കെടുത്തത്.