
ബീഹാർ : സഹർസ ജില്ലയിലെ സൗർബസാറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ, ഗർഭഛിദ്രത്തിനിടെ ഏഴര മാസം പ്രായമുള്ള ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ച് യുവതിയുടെ ആരോഗ്യം വഷളായതിനെ തുടർന്ന് ഡോക്ടർ സഹർസയിലേക്ക് റഫർ ചെയ്‌തെങ്കിലും, യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. അതേസമയം , ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് പരിശോധിച്ച ശേഷം ഗർഭഛിദ്രം നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
മഹിസി പോലീസ് സ്റ്റേഷൻ പരിധിയിലെ സിർവാർ ഗ്രാമത്തിൽ താമസിക്കുന്ന സരോജ് പഞ്ജിയാറിന്റെ ഭാര്യയായ 28 കാരിയായ പ്രീതി കുമാരിയാണ്. അതേസമയം, യുവതിയുടെ ഭർത്താവ് സരോജിന് തന്റെ സഹോദര ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായും പ്രീതിയുടെ കുടുംബം ആരോപിക്കുന്നു. കൂടാതെ മൂന്ന് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർതൃ കുടുംബം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്.
അതേസമയം , പ്രീതി രണ്ട് ദിവസമായി വയറുവേദന അനുഭവിക്കുന്നുണ്ടെന്ന് ഭർത്താവ് സരോജ് കുമാർ പറഞ്ഞു. ഇതേ തുടർന്ന് ആദ്യം സഹർസയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെ ഡോക്ടറെ കാണുകയും ഭാര്യക് ചികിത്സ നൽകുകയും ചെയ്തു. ഇതിനുശേഷം, ഏഴര മാസം ഗർഭിണിയായ ഭാര്യയെ ഗർഭഛിദ്രത്തിനായി സൗർ ബസാറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. ഗർഭഛിദ്രത്തിന് ശേഷം, അവൾക്ക് ധാരാളം രക്തസ്രാവം ഉണ്ടാകുകയും, നില ഗുരുതരമാകുകയും ചെയ്തു-ഭർത്താവ് പറയുന്നു.തുടർന്ന് അവിടത്തെ ഡോക്ടർ അവളെ നഗരത്തിലേക്ക് റഫർ ചെയ്തു. എന്നാൽ സഹർസയിൽ എത്തിയ ഉടൻ അവൾ മരിച്ചെന്നും ഭർത്താവ് പറഞ്ഞു. സദർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചയുടൻ, മൃതദേഹം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും സബ് ഇൻസ്പെക്ടർ കമലകാന്ത് തിവാരി പറഞ്ഞു. ഇത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.