ശ്രീനഗർ: ഡൽഹി സ്ഫോടനക്കേസിൻ്റെയും നൗഗാം സ്ഫോടനത്തിൻ്റെയും പശ്ചാത്തലത്തിൽ വിവാദ പരാമർശങ്ങളുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള രംഗത്ത്. 'ഓപ്പറേഷൻ സിന്ദൂർ' കൊണ്ട് എന്ത് ഗുണമുണ്ടായെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.(What good did the Operation Sindoor do, asks Farooq Abdullah )
ഡൽഹി സ്ഫോടനക്കേസിലും ഫരീദാബാദിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത കേസിലും ഉൾപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ട് ഈ ഭീകരപാത സ്വീകരിക്കാൻ നിർബന്ധിതരായി എന്നതിൻ്റെ കാരണങ്ങൾ പരിശോധിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റൊരു ഓപ്പറേഷൻ സിന്ദൂർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഒരു ഗുണവും സംഭവിച്ചില്ല. നമ്മുടെ പതിനെട്ട് പേർ മരിച്ചു. നമ്മുടെ അതിർത്തികളിൽ വിട്ടുവീഴ്ച ചെയ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് ഏക മാർഗം. സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ അയൽക്കാരെ മാറ്റാൻ കഴിയില്ലെന്ന് വാജ്‌പേയി പറഞ്ഞത് ഞാൻ ഓർമിപ്പിക്കുന്നു" അദ്ദേഹം പറഞ്ഞു.
"ഉത്തരവാദികളായവരോട് ചോദിക്കൂ, എന്തുകൊണ്ടാണ് ഡോക്ടർമാർ ഈ പാത സ്വീകരിക്കേണ്ടി വന്നത്? എന്തായിരുന്നു കാരണം? ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും ആവശ്യമാണ്," അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിലെ പിഴവിനെക്കുറിച്ചും ഫാറൂഖ് അബ്ദുള്ള വിമർശനം ഉന്നയിച്ചു.
ഫാറൂഖ് അബ്ദുള്ളയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ഫാറൂഖ് അബ്ദുള്ളക്ക് ഭീകരവാദികളോട് മൃദുസമീപനമാണുള്ളതെന്നും, ഭീകരർക്കുവേണ്ടി കണ്ണുനീർ ഒഴുക്കുന്നത് അദ്ദേഹത്തിൻ്റെ പഴയ ശീലമാണെന്നും ബിജെപി ആരോപിച്ചു. നൗഗാം സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അനാവശ്യമാണെന്നും ബിജെപി അറിയിച്ചു.