കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക തീവ്ര പുനരവലോകന (Special Intensive Revision – SIR) ഹിയറിംഗുകളിൽ പല വോട്ടർമാരും പങ്കെടുക്കാതിരുന്നതിന് കാരണം അമിതമായ മദ്യപാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വോട്ടവകാശത്തേക്കാൾ വലുത് മദ്യമാണെന്ന നിലപാടാണ് പലരും സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു (SIR Hearing).
പല വോട്ടർമാരും ഹിയറിംഗ് കേന്ദ്രങ്ങളിൽ എത്താതിരുന്നത് ഒന്നുകിൽ മദ്യപാനത്തിന്റെ തിരക്കിലായതുകൊണ്ടോ അല്ലെങ്കിൽ മദ്യപിച്ച ശേഷം സമൻസിനെക്കുറിച്ച് മറന്നുപോയതുകൊണ്ടോ ആണെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൂഗ്ലിയിലെ ഹരിപാലിൽ ഉദ്യോഗസ്ഥർ തയ്യാറാക്കിയ പട്ടികയിൽ “മദ്യപാനി”, “മദ്യം കഴിച്ചതിന് ശേഷം മറന്നുപോയി” എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഗൈർഹാജരായവർക്ക് നേരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 32 ലക്ഷം വോട്ടർമാരെയാണ് ഹിയറിംഗിനായി വിളിച്ചിരുന്നത്. ഇതിൽ 3.5 ലക്ഷത്തോളം പേർ ഹാജരായില്ല. മതിയായ കാരണമില്ലാതെ വിട്ടുനിൽക്കുന്നവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തേക്കും.
മദ്യപാന ശീലമുള്ള വോട്ടർമാരെ കണ്ടെത്താൻ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഏറെ കഷ്ടപ്പെടേണ്ടി വന്നു. പലതവണ വീടുകളിൽ കയറിയിറങ്ങിയിട്ടും പലരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.
വിദഗ്ധരുടെ അഭിപ്രായം: ലഹരിക്ക് അടിമപ്പെട്ടവർ യാഥാർത്ഥ്യബോധമില്ലാത്ത ലോകത്താണ് ജീവിക്കുന്നതെന്നും അവർക്ക് വോട്ടവകാശം പോലുള്ള ഗൗരവകരമായ കാര്യങ്ങളേക്കാൾ പ്രധാനം ലഹരിയാണെന്നും മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



