കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടത്തിയ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടപടികൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ് (West Bengal Voter List eletion 2026). സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് 66 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏകദേശം 58 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 66 ലക്ഷത്തോളമായി ഉയർന്നു. മരണം, താമസം മാറുന്നത്, ഇരട്ടിപ്പുകൾ (Duplicate) എന്നിവ കാരണമായാണ് ഇവരെ ഒഴിവാക്കിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ഏകദേശം 60 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ ‘അഡ്‌ജുഡിക്കേഷൻ’ വിഭാഗത്തിലാണ്. ഇവരുടെ രേഖകൾ ജുഡീഷ്യൽ ഓഫീസർമാർ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമേ ഇവരുടെ വോട്ടവകാശ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
നാദിയ ജില്ലയിൽ 2.73 ലക്ഷം പേരെയും, ബങ്കുറയിൽ 1.18 ലക്ഷം പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു. കൊൽക്കത്ത നോർത്തിൽ മാത്രം 4 ലക്ഷത്തോളം വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. 80 ലക്ഷത്തോളം യഥാർത്ഥ വോട്ടർമാരെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള അവിശ്വാസം പരിഗണിച്ച്, വോട്ടർ പട്ടിക പുതുക്കുന്നതിൽ സഹായിക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ വിന്യസിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

