ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന വിതരണം സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും നിലവിൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും സർക്കാർ അറിയിച്ചു. ഗെയിൽ ‘ഫോഴ്സ് മജ്യൂർ’ പ്രഖ്യാപിച്ചേക്കും.(West Asian crisis, Center says there will be no fuel restrictions)
യുദ്ധം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ വന്നാൽ, പിഴകളിൽ നിന്നും നിയമനടപടികളിൽ നിന്നും കമ്പനികൾക്ക് സംരക്ഷണം നൽകുന്ന നിയമപരമായ വ്യവസ്ഥയാണിത്. ആഗോള എൽഎൻജി വിതരണത്തിന്റെ വലിയൊരു പങ്കു വഹിക്കുന്ന ഖത്തർ എനർജി ഈ വ്യവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഖത്തറിൽ നിന്നുള്ള വിതരണത്തിൽ കുറവുണ്ടായാൽ അത് പരിഹരിക്കാൻ ഇന്ത്യ പുതിയ വഴികൾ തേടുകയാണ്. ഓസ്‌ട്രേലിയയും കാനഡയും ഇന്ത്യയ്ക്ക് ഗ്യാസ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിൽ 8 ആഴ്ചത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്. ഇതിനുപുറമെ 25 ദിവസത്തേക്കുള്ള അധിക സ്റ്റോക്കും രാജ്യത്തുണ്ട്. പഴയ കരാറുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സമില്ലാതെ തുടരും.

