
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ, ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി(Operation Midnight Hammer). ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ നിലയങ്ങളാണ് തകർത്തത്. ഇറാന്റെ ആണവ ശേഷി ഗണ്യമായി കുറയ്ക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് പെന്റഗൺ അഭിപ്രായപ്പെട്ടു.
അതീവ രഹസ്യമായാണ് ദൗത്യം നടത്തിയത്. ദൗത്യത്തിൽ എസ്കോർട്ട് ജെറ്റുകളുടെയും ടാങ്കറുകളുടെയും പിന്തുണയോടെ ഏഴ് ബി-2 വിമാനങ്ങളാണ് ടൗത്യത്തിന് ഉണ്ടായിരുന്നത്. 14 മാസിവ് ഓർഡനൻസ് പെനട്രേറ്ററുകൾ (ബങ്കർ ബസ്റ്ററുകൾ) വർഷിച്ചു. അതേസമയം ലക്ഷ്യമിട്ട മൂന്ന് സ്ഥലങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. ഇറാൻ സദ് ഉദ്ദേശ്യത്തോടെ ചർച്ച നടത്തുന്നില്ലെന്ന് മനസിലായ ശേഷമാണ് ഡൊണാൾഡ് ട്രംപ് ആക്രമണങ്ങൾക്ക് അനുമതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.