ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ കൊൽക്കത്ത നഗരത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(We will take it to Kolkata, Pakistan defence minister Khawaja Asif warns India)
ഇന്ത്യ ഒരു ‘ഫോൾസ് ഫ്ലാഗ്’ ഓപ്പറേഷന് മുതിർന്നാൽ, ദൈവം സഹായിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ എത്തിക്കുമെന്നായിരുന്നു ആസിഫിന്റെ ഭീഷണി. ഇന്ത്യ സ്വന്തം ഏജന്റുമാരെയോ പാകിസ്ഥാൻ തടവുകാരെയോ ഉപയോഗിച്ച് അതിക്രമങ്ങൾ ആസൂത്രണം ചെയ്യുകയും അതിന്റെ ഉത്തരവാദിത്തം ഇസ്ലാമാബാദിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതൊരു അവിവേകത്തിനും അഭൂതപൂർവവും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പാകിസ്ഥാന്റെ ഭീഷണി. കഴിഞ്ഞ വർഷം പഹൽഗാമിൽ പാക് പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനെത്തുടർന്ന് മെയ് മാസത്തിൽ അതിശക്തമായ സൈനിക ഏറ്റുമുട്ടലുകൾ നടന്നിരുന്നു.
പാക് ഭീകരവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ നിലവിൽ നിർത്തിവെച്ചിരിക്കുകയാണെന്നും എന്നാൽ അത് അവസാനിച്ചിട്ടില്ലെന്നും ന്യൂഡൽഹി വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരും പാക് സൈനിക നേതൃത്വവും തമ്മിൽ ഇന്ത്യ വ്യത്യാസമൊന്നും കാണുന്നില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നേരത്തെ, പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന് അമേരിക്കയിൽ നിന്ന് ഭീഷണി നേരിട്ടാൽ ഇന്ത്യയിലെ മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിടണമെന്ന് മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് നിർദ്ദേശിച്ചിരുന്നു. അമേരിക്ക പാകിസ്ഥാന്റെ ആണവ പരിധിക്ക് പുറത്തായതിനാൽ ഇന്ത്യയെ ആക്രമിക്കുന്നതാണ് ‘ഏറ്റവും മികച്ച ഓപ്ഷൻ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

