

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (Special Intensive Revision - SIR) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. നോയിഡയിൽ 60 ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർമാർ) എതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.എസ്.ഐ.ആർ. നടപടികൾ തിരക്കിട്ട് തീർക്കാൻ ജില്ലാ കളക്ടർമാരുടെ ഭാഗത്തുനിന്ന് സർക്കാർ ജീവനക്കാർ കടുത്ത സമ്മർദമാണ് നേരിടുന്നത്.
അതേസമയം , ജോലി സമ്മർദത്തെത്തുടർന്ന് ബി.എൽ.ഒമാർ ജീവനൊടുക്കിയ സംഭവങ്ങൾ കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ആവർത്തിക്കുന്നതിനിടെയാണ് നോയിഡയിലെ ഈ നടപടി. കേരളത്തിൽ പയ്യന്നൂരിൽ ജോലി സമ്മർദത്തെത്തുടർന്ന് ബി.എൽ.ഒ. അനീഷ് ജോർജ് ആത്മഹത്യ ചെയ്തിരുന്നു. എസ്.ഐ.ആർ. ജോലിയിൽ ബി.എൽ.ഒമാർ നേരിടുന്ന സമ്മർദത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് ഗ്രേറ്റർ നോയിഡ കളക്ടറുടെ നിർദേശപ്രകാരം കൂട്ടത്തോടെ കേസെടുത്തിരിക്കുന്നത്.