ചെന്നൈ: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുള്ള ഒരാൾക്ക് എങ്ങനെ പുതിയ പാർട്ടി രൂപീകരിക്കാൻ കഴിയുമെന്ന എ.ഐ.എ.ഡി.എം.കെ.യുടെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി വി.കെ. ശശികല ( VK Sasikala) രംഗത്ത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനോ സ്ഥാനാർത്ഥികളെ നിർത്തുന്നതിനോ തനിക്ക് നിയമതടസ്സമില്ലെന്ന് ശശികല ക്യാമ്പ് വ്യക്തമാക്കി. ജയലളിതയുടെ ജന്മവാർഷിക ദിനമായ ചൊവ്വാഴ്ചയാണ് ശശികല തന്റെ പുതിയ പാർട്ടിയുടെ പതാക പുറത്തിറക്കിയത്.
സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ 2027 വരെ ശശികലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് എടപ്പാടി പളനിസ്വാമി (ഇ.പി.എസ്.) പക്ഷം രംഗത്തെത്തിയത്. എന്നാൽ, മത്സരിക്കുന്നതിനുള്ള അയോഗ്യത പാർട്ടി രൂപീകരിക്കുന്നതിനോ നയിക്കുന്നതിനോ തടസ്സമല്ലെന്ന് ശശികലയുടെ അഭിഭാഷകൻ ഇളന്തമിഴ് അർവാളൻ വാദിച്ചു. തന്റെ പാർട്ടി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ ഇറക്കുമെന്നും ഫലം വരുമ്പോൾ ആര് തകരുമെന്ന് കാണാമെന്നും ശശികല പറഞ്ഞു. തന്നെ ചതിച്ച വ്യക്തിയാണ് എടപ്പാടി പളനിസ്വാമി എന്ന് അവർ ആവർത്തിച്ച് കുറ്റപ്പെടുത്തി.
അണ്ണാദുരൈ, എം.ജി.ആർ., ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ള ചുവപ്പും വെള്ളയും കറുപ്പും കലർന്ന പതാകയാണ് ശശികല പുറത്തിറക്കിയത്. പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കും. ശശികലയുടെ കടന്നുവരവ് ദക്ഷിണ തമിഴ്‌നാട്ടിലെ തേവർ സമുദായ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും ഇത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് വലിയ തലവേദനയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ശശികലയെയും ഒ. പനീർസെൽവത്തെയും എൻ.ഡി.എ. സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിനെ എടപ്പാടി പളനിസ്വാമി ഇപ്പോഴും ശക്തമായി എതിർക്കുകയാണ്.
Summary: Expelled AIADMK leader VK Sasikala announced the launch of her new political party, dismissing claims that her disqualification from contesting polls prevents her from forming an outfit.

